കഴിഞ്ഞ വർഷം ഒക്ടോബർ വരെ ഉള്ള കണക്കുകൾ പ്രകാരം വിവിധ സർക്കാർ വകുപ്പുകളിലായി പരിഹരിക്കാതെ കിടക്കുന്നത് 1,11,000 ഫയലുകൾ. ഓരോ ഫയലും ഓരോ ജീവിതമായി കണ്ട് അടിയന്തിര പ്രാധാന്യത്തോടെ തീർപ്പുണ്ടാകാണാമെന്നു 2016ൽ അധികാരം ഏറ്റെടുത്തപ്പോൾ തന്നെ മുഖ്യ മന്ത്രി പിണറായി വിജയൻ നിർദേശിച്ചതാണ്.
എന്നാൽ വർഷം നാല് കഴിയുമ്പോഴും സർക്കാർ വകുപ്പുകളുടെ താമസത്തിൽ മാറ്റമൊന്നുമില്ല. ഒക്ടോബർ 31 വരെ ഉള്ള കണക്കുകൾ അനുസരിച്ച് 44 വകുപ്പുകളിലായി 1,11,976 ഫയലുകളാണ് തീർപ്പാക്കാനുള്ളത്.
ആകെ കെട്ടിക്കിടന്ന 2,03,023 ഫയലുകളിൽ 44 ശതമാനം മാത്രമാണ് ഫയൽ അദാലത്തോടെ തീർപ്പുണ്ടായത്.ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പിലാണ്.21,986 ഫയലുകളിൽ 454 എണ്ണം മാത്രമാണ് ഇതുവരെ തീർപ്പാക്കിയത്.
17,482 എണ്ണം വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. നികുതി വകുപ്പിൽ 28 ശതമാനം മാത്രമാണ് ഫയൽ അദാലത്തിലൂടെ പരിഹാരം കാണാനായത്. ജല വിഭവ വകുപ്പിൽ 9,518 ഫയലുകളിൽ 6024 ഫയലുകൾക്കും ഇതുവരെ തീരുമാനം ആയിട്ടില്ല.
പൊതുമരാമത്ത് വകുപ്പിൽ പ്രേശ്ന പരിഹാരം കാണേണ്ട 2919 ഫയലുകളിൽ 1989ഉം വിവിധ ഓഫീസുകളിൽ വിശ്രമിക്കുകയാണ്.
പൊതു ജനങ്ങളുടെ പരാതികൾ കെട്ടിക്കിടക്കുന്ന അവസ്ഥയിൽ ഈ വർഷം അത്തരം പരാതികൾ മുഴുവൻ തീർപ്പാകാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക