രാജ്യത്തെ ഏറ്റവും വലിയ തപാല്‍ ജീവനക്കാരുടെ സംഘനയായ നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് ഈ വര്‍ഷം പുറത്തിറക്കിയ കലണ്ടറിന് നിരോധനം. കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതാണ് നിരോധനത്തിനു കാരണം.
കലണ്ടറില്‍ കോട്ടിട്ട പശുവിനു പുറമേ അമിത് ഷായുടെ കാര്‍ട്ടൂണും ഉള്‍പ്പെട്ടതാണ് നിരോധനത്തിന്റെ പ്രധാന കാരണം. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ കേരള ചീഫ് പോസ്റ്റല്‍ മാസ്റ്റര്‍ ജനറല്‍ ഓഫീസ് കലണ്ടര്‍ നിരോധിക്കാന്‍ ഇന്നലെ ഉത്തരവിടുകയായിരുന്നു. എന്‍.എഫ്.പി.ഇയുടെ കേരള ഡിവിഷനാണ് ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ച് കലണ്ടര്‍ അച്ചടിച്ച് പുറത്തിറക്കിയത്.
കേരളത്തിലെ 23 പോസ്റ്റല്‍ ഡിവിഷനുകളിലേക്കായി 60,000 കലണ്ടറാണ് അച്ചടിച്ചത്. ഈ മാസം ഡിസംബര്‍ അവസനത്തോടെ കേരളത്തിലെ പോസ്റ്റോഫീസുകളില്‍ ഇവ എത്തിക്കുകയും ചെയ്തു. മിക്ക പോസ്റ്റോഫീസുകളിലും ഇത് ഭിത്തിയില്‍ തൂക്കിയിടുകയും ചെയ്തിരുന്നു. എല്ലാ ഡിവിഷനിലും എത്തിച്ചതോടെയാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയായ രവി ശങ്കര്‍ പ്രസാദ് ിനെ ബി.ജെ.പി അനുകൂല സംഘടന നേതാക്കള്‍ നേരില്‍ക്കണ്ട് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. സംഭവം ഗൗരവമുള്ളതാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. ഇതോടെ കേരള ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത് എല്ലാ പോസ്റ്റോഫീസുകളില്‍ നിന്നും കലണ്ടര്‍ നീക്കം ചെയ്യാന്‍ ആവിശ്യപ്പെട്ടു കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കി.
പശുവിനെ കാവി ടൈ ഇട്ടതിനു പുറമേ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ തകര്‍ക്കുന്നത് എണ്ണിപ്പറയുന്നുമുണ്ട് കലണ്ടറില്‍ ബി.എസ്.എന്‍.എല്‍ തകര്‍ച്ച, ഭാരത് പെട്രോളിയം വില്‍പ്പന, കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡസ്ട്രിയുടെ തകര്‍ച്ച, ജെ.എന്‍.യു ക്യാംപസിനെ തകര്‍ക്കാനുള്ള ശ്രമം, എസ്.ബി.ഐയുടെ തകര്‍ച്ച തുടങ്ങിയവയൊക്കെ കലണ്ടറിന്റെ ഉള്‍പേജുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ പേജില്‍ തപാല്‍ വകുപ്പിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന കാരിക്കേച്ചര്‍ ഉണ്ട്. ഇന്നലെ വൈകുന്നേരമാണ് കലണ്ടര്‍ നീക്കം ചെയ്യാന്‍ തപാല്‍ ഓഫീസുകളില്‍ സര്‍ക്കുലര്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക