സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്ന കെ-ഫോണ്‍ പദ്ധതി സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതയായി അധികൃതര്‍. ഈ വര്‍ഷം ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, സ്കൂളുകള്‍ എന്നിവ കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നത്.
കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിന് അടിസ്ഥാന കേബിള്‍ ശൃംഖല പൂര്‍ണ്ണമായി സ്ഥാപിച്ച് കഴിഞ്ഞതിനു ശേഷം സ്വകാര്യ സേവന ദാതാക്കള്‍ക്കും കെ ഫോണ്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് സേവനം നല്‍കുന്നതിനുള്ള സാധ്യതയും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നു. കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിന് മത്സരാധിഷ്ഠിത ടെണ്ടര്‍ നടപടികളിലൂടെ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കണ്സോര്ഷ്യത്തിനെയാണ് സിസ്റ്റം ഇന്റഗ്രേറ്റര്‍ ആയി തിരഞ്ഞെടുത്തിട്ടുള്ളത്.
പദ്ധതി നടപ്പിലാക്കാനായി രൂപീകരിച്ചിരിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ ഭാരത് ഇലക്ട്രോണിക്സിന്റെ നേതൃത്വത്തില്‍ റെയില്‍ടെല്‍, എല്‍.എസ് കേബിള്‍, ശോഭാ റിനൈസെന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (എസ്.ആര്.െഎ.റ്റി) എന്നീ കമ്പനികളെയാണ് പദ്ധതി നടപ്പിലാക്കാനുള്ള സിസ്റ്റം ഇനിറര്ഗ്രേറ്റര് ആയി തിരഞ്ഞെടുത്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഇ-പ്രൊക്യുര്‍മെന്റ് പ്ലാറ്റ്ഫോമിലൂടെ 1531.68 കോടി രൂപയ്ക്കാണ് ഭാരത് ഇലക്ട്രോണിക്സിന് കരാര്‍ നല്‍കിയിട്ടുള്ളത്.1061.73 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും പദ്ധതിക്കായി ലഭിക്കുന്നത്.
കെ ഫോണ്‍ പദ്ധതി സംസ്ഥാനത്ത് ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുകയും അത് വഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുന്നതാണ് പദ്ധതി. കെ.എസ്.ഇ.ബിയും കേരളാ സ്റ്റേറ്റ് ഐ.ടി ഇന്ഫ്രാസ്ട്രെക്ച്ചര് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസെന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കഴിയും. കെ ഫോണിലൂടെ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കും. സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാനും പദ്ധതിയിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക