മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ നിലം പതിച്ചതോടെ രണ്ട് നിലയോളം ഉയരത്തിലാണ് ഓരോ ഫ്ലാറ്റ് സമുച്ചയങ്ങളുടെ മുന്നിലെയും മാലിന്യക്കൂമ്പാരം. മറ്റ് രണ്ട് സമുച്ചയങ്ങൾ കൂടി നിലം പതിക്കുന്നതോടെ 70000 ടണ്ണിന്റെ മാലിന്യമാണ് മരടിൽ അവശേഷിക്കുക. 70 ദിവസം കൊണ്ട് മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യണമെന്നാണ് കരാർ.
മൊത്തം 300 ട്രിപ്പുകളിലൂടെ ദിവസേന ഏകദേശം 3900 ടൺ അവശിഷ്ടങ്ങൾ നീക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചെറിയ റോഡുകൾ, ട്രാഫിക് തടസ്സങ്ങൾ, തിരക്കേറിയ സമയത്തെ ട്രാഫിക് എന്നിവയെല്ലാം മാലിന്യ നീക്കത്തിന് വെല്ലുവിളിയാകും. കായലിലേക്ക് വീണ ആൽഫ സെറീന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും പൊതുവേ ഇടുങ്ങിയ റോഡുകളിലൂടെയാണ് മാലിന്യനീക്കം നടത്തേണ്ടത് എന്നതും കൂടുതൽ ശ്രമകരമാണ്.
35.16 ലക്ഷത്തിനാണ് ഇതിനായുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. മരടിൽനിന്ന് നാല് യാർഡുകളിലേക്കാണ് മാലിന്യം നീക്കംചെയ്യുക. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ ഉപയോഗിച്ച് കോൺക്രീറ്റ് മാലിന്യം എം.സാൻഡായി മാറ്റും. ഒരുമണിക്കൂറിൽ 150 ടൺ കോൺക്രീറ്റ് മാലിന്യം എം.സാൻഡായി മാറ്റാൻ ശേഷിയുള്ളതാണ് ഈ ക്രഷർ. കോൺക്രീറ്റിലെ ഇരുമ്പുകമ്പികൾ യന്ത്രം തന്നെ നീക്കംചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക