സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എ.എസ്.ഐയെ വധിച്ച കേസിൽ നാലുപേര്‍ കൂടി തെന്മലയില് കസ്റ്റഡിയില്‍. കേരള പൊലീസും തമിഴ്നാട് പൊലീസും ചേര്‍ന്നാണ് പിടികൂടിയത് . നാലുപേരില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളും ഉണ്ടെന്ന് സൂചനയുണ്ട്. നാലുപേരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇവരെ തെങ്കാശിയിലേക്ക് കൊണ്ടുപോയി.
കൊല്ലാന്‍ പ്രതികള്‍ പുറപ്പെട്ടത് കേരളത്തില്‍ നിന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യപ്രതികളായ അബ്ദുള്‍ ഷമീറും തൗഫീഖും ആക്രമണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് നെയ്യാറ്റിന്കരയിലെത്തിയ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
അതിര്‍ത്തി ചെക്പോസ്റ്റില്‍ എ.എസ്.ഐ വില്‍സണ്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് ബുധനാഴ്ച രാത്രി 9.20നാണ്. അതേ പ്രതികള്‍ അന്ന് രാത്രി എട്ടരയ്ക്ക് നെയ്യാറ്റിന്‍കരയിലൂടെ നടക്കുന്നതാണ് ഈ ദൃശ്യം. വെടിവച്ച ശേഷം രക്ഷപെടുമ്പോള്‍ ഇട്ടിരുന്ന അതേ വസ്ത്രങ്ങള്‍. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയാണ് അബ്ദുള്‍ ഷമീറും തൗഫീഖും ആക്രമണം നടത്തിയത്. കൊലയ്ക്ക് ശേഷം പ്രതികള്‍ രക്ഷപെട്ടത് കേരളത്തിലേക്കാണെന്ന തമിഴ്നാട് പൊലീസിന്റെ വാദത്തിനും ഇതോടെ സാധ്യതയേറുന്നു.
മാത്രമല്ല, വിതുരയോ പൂന്തുറയോ പോലുള്ള ഇടങ്ങളിലാകാം ആക്രമണം ആസൂത്രണം ചെയ്തതെന്ന സംശയവും ബലപ്പെട്ടു. ഇതോടെ തമിഴ്നാട് പൊലീസും കേരള പൊലീസിലെ തീവ്രവാദവിരുദ്ധ സ്ക്വാഡും തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. പ്രതികളുമായി ബന്ധമെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തും ഇവര്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെ സി.സി.ടി.വികള്‍ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക