ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തിൽ തെരുവിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവികൾ വയർലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിർദേശം കൈമാറിയതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ക്രമസമാധാന പ്രശ്നമുണ്ടായാല്‍ നടപടിയെടുക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഡി.ജി.പി പ്രസ്താവനയില്‍ വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രക്ഷോഭപരിപാടികളിൽ കേസൊന്നുമുണ്ടായില്ല. ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിർദേശവുമായി ഡി.ജി.പി രംഗത്തെത്തിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ നിർദേശമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേർന്ന് തടസ്സമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ഇത് പ്രാവർത്തികമാക്കിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് ആഭ്യന്തര മന്ത്രികൂടിയ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുമ്പോഴാണ് ഡി.ജി.പിയുടെ നിർദേശം.
അതേസമയം, ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമിതിയുടെ മഹാറാലിയുടെ അനൗണ്‍സ്മെന്റ് വാഹനം കോഴിക്കോട് എലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് നടപടിക്കെതിരെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും സര്‍ക്കാര്‍ നയത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത എലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും പൊലീസുകാരനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക