ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളിൽ മൂന്നുവര്‍ഷമായി തെളിയാതെ കിടന്ന മുപ്പതിലധികം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികൾ പിടിയിൽ. ആലപ്പുഴ വണ്ടാനം സ്വദേശി ഫിറോസ്, കരുനാഗപ്പള്ളി സ്വദേശി ഷിഹാദ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇവർ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കും. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ഓപ്പറേഷന് 916 എന്ന പേരില്‍ പൊലീസ് നടത്തിയ പരിശോധനയിലാണു പ്രതികള്‍ കുടുങ്ങിയത്. ആലപ്പുഴ സൗത്ത്, നോര്‍ത്ത്, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല, കരുനാഗപ്പള്ളി സ്റ്റേഷനുകളിലായി പ്രതികള്‍ക്കുനേരെ മുപ്പതിലധികം കേസുകളാണു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികളുടെ കവര്‍ച്ചാരീതി മനസ്സിലാക്കിയതോടെ കൂടുതല്‍ കേസുകളില്‍ ഇവർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിശ്വാസത്തിലാണു പൊലീസ്.
അയല്‍ ജില്ലകളിലെ കവര്‍ച്ചാകേസുകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മാലനഷ്ടപ്പെട്ട ഒട്ടേറെ കേസുകള്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ നിലവിലുണ്ട്.
പ്രതികള്‍ സമ്മതിച്ച കേസുകളിലെ സ്വര്‍ണം കണ്ടെത്താനാണ് അടുത്ത ശ്രമം. പ്രതികളുടെ ജീവിതവും കവര്ച്ചാരീതികളും പൊലീസിനെ അമ്പരിപ്പിച്ചു.
ബൈക്കുകളില്‍ കറങ്ങി നടന്നു വഴിയാത്രക്കാരായ സ്ത്രീകളുടെ മാലകവരുകയാണു പ്രതികളുടെ രീതി. സ്വന്തം ബൈക്കുകളില്‍ നമ്പര്‍ പ്ലേറ്റ് പോലും മാറ്റാതെയായിരുന്നു വിളയാട്ടം.
എന്നിട്ടും ഒളിച്ചുനടന്ന പ്രതികളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. കവര്‍ച്ചയ്ക്കു ശേഷം പിടികൂടാന്‍ കഴിയാത്തവിധം ഇടവഴികളായിരുന്നു പ്രതികള്‍ തിരഞ്ഞെടുത്തിരുന്നത്. സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ മാലപൊട്ടിക്കലും വ്യാപകമായി.
ഇതോടെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒാപ്പറേഷന് 916 എന്ന പേരില്‍ പ്രത്യേക അന്വേഷണസംഘമുണ്ടാക്കി. ആലപ്പുഴ കൈതവന ഗണപതി ക്ഷേത്രത്തിനു മുന്‍വശത്തു നടന്ന മാലപൊട്ടിക്കല്‍ കേസിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളുമായി ഇവര്‍ക്കുള്ള സാമ്യം മനസിലാക്കിയ പൊലീസ് പ്രതികളുടെ പിന്നാലെയായിരുന്നു.
വെള്ളി, ശനി ദിവസങ്ങളിലാണ് കൂടുതലായും പിടിച്ചുപറിക്കായി സംഘം തിരഞ്ഞെടുത്തിരുന്നത്. അന്വേഷണം ഫിറിസിലേക്കും ഷിഹാദിലേക്കും എത്തിയെങ്കിലും ഇവരെ സംശയിക്കുന്ന മറ്റു തെളിവുകളൊന്നും ആദ്യം ലഭിച്ചില്ല.
2016 വരെ വിദേശത്തു ജോലിചെയ്തിരുന്ന ഇരുവരും നാട്ടിലെത്തി സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആലോചിക്കുന്ന സമയത്താണ് പണത്തിനായി മാലപൊട്ടിക്കാമെന്ന ആശയം ഉരുത്തിരിഞ്ഞത്. രണ്ടുപേരും ചേര്‍ന്ന് നടത്തിയ ആദ്യ ഒാപ്പറേഷന് വിജയിച്ചതോടെ ഇത് സ്ഥിരം തൊഴിലായി മാറി.
കവര്‍ച്ചയില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചു പ്രതികള്‍ പുന്നപ്രയില്‍ ബേക്കറിയും ഐസ്ക്രീം പാര്‍ലറും കരുനാഗപ്പള്ളിയില്‍ ജെന്റ്സ് ഷോപ്പും തുടങ്ങി. എന്നാൽ പണത്തെച്ചൊല്ലി ഇരുവരും പിന്നീടു വഴക്കിട്ടു പിരിഞ്ഞതോടെയാണു സ്വന്തം നിലയ്ക്കു രണ്ടുപേരും കവര്‍ച്ച തുടര്‍ന്നത്.
കവര്‍ച്ച ചെയ്യുന്ന സ്വര്‍ണം അതേ ദിവസം തന്നെ ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ സ്വര്‍ണവ്യാപാരികള്‍ക്കു വിൽക്കുകയാണ് ഇവരുടെ പതിവെന്നു പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക