ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുകയും വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ പുതിയ അധ്യക്ഷന്നിയമിക്കുകയും ചെയിതു.ബിജെപിക്ക് പുതിയ മുഖം വരുമ്പോഴും നദ്ദയ്ക്ക് പിന്നിൽ അമിത് ഷാ തന്നെ എന്ന സൂചനകളാണ് ലഭിക്കുന്നത്.
നരേന്ദ്ര മോദി യുഗം ബിജെപിക്ക് സമ്മാനിച്ച പുത്തനുണർവിന് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ ചാണക്യനാണ് അമിത് ഷാ. ആഭ്യന്തരമന്ത്രി പദത്തിന് ഒപ്പം പാര്‍ട്ടി അധ്യക്ഷപദവി തുടര്‍ന്നും കൈയാളുന്നതിന്റെ അഭംഗി അമിത്ഷാ തന്നെയാണ് ബിജെപി നേതൃയോഗത്തില്‍ ഉന്നയിച്ചത്. അതേസമയം പാര്‍ട്ടിയുടെ ചരടുകളെല്ലാം തുടര്‍ന്നും തന്റെ കൈയില്‍ തന്നെ നിലനിര്‍ത്തും വിധം പരിഹാരവും അമിത്ഷാ തന്നെ മുന്നോട്ട് വച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയോ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയോ അധ്യക്ഷനാക്കണം എന്ന ഒരു വിഭാഗത്തിന്റെ താത്പര്യം കൂടിയാണ് ഫലത്തില്‍ അമിത്ഷാ മുളയിലെ നുള്ളി.
അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യൻ
ഒരു ആർഎസ്എസ് ശിബിരത്തിനിടെയാണ് അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കണ്ടുമുട്ടുന്നത്.അതായത് 1982 -ൽ. അന്ന് മോദി ഒരു ആർഎസ്എസ് പ്രചാരകും അമിത് ഷാ ഒരു സാധാരണ പ്രവർത്തകനുമായിരുന്നു. മോദിക്കും ഒരു വർഷം മുമ്പ് അമിത് ഷാ ബിജെപിയിൽ അംഗത്വമെടുത്തിരുന്നെങ്കിലും, സംഘപരിവാർ വൃത്തങ്ങളിൽ സജീവമായിരുന്ന മോദിയായിരുന്നു സീനിയർ നേതാവ്. ആ പരിചയം പിന്നീട് രാഷ്ട്രീയ സൗഹൃദമായി വളരുകയും, മോദി ഷായെ തന്റെ അനുയായിയായി കൂടെക്കൂട്ടുകയുമായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഗുജറാത്തിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്ന കാലത്ത് യുവമോർച്ചയുടെ പ്രവർത്തനങ്ങളിലൂടെ അമിത് ഷാ ഗ്രാമങ്ങളിൽ ബിജെപിക്ക് അടിത്തറയുണ്ടാക്കി.
1998 -ൽ ഒരു സഹകരണ സംഘത്തിലേക്ക് ആദ്യമായി നടത്തിയ മത്സരംതൊട്ട് നിയമസഭയിലേക്ക് നടത്തിയ പോരാട്ടം വരെ ഇരുപത്തെട്ടു തെരഞ്ഞെടുപ്പുകളിൽ ഒന്നിൽ പോലും ഷാ തോറ്റ ചരിത്രമില്ല. തൊണ്ണൂറുകളുടെ തുടക്കത്തോടെ തന്നെ ഗുജറാത്തിലെ ബിജെപി ജനറൽ സെക്രട്ടറി പദത്തിലേക്ക് അമിത് ഷാ എത്തിയിരുന്നു. . ഇക്കാലയളവിൽ ശങ്കർ സിങ്ങ് വഗേലയടക്കമുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കൾ നരേന്ദ്ര മോദിക്കെതിരെ വിപ്ലവം നയിക്കുകയും തൽക്കാലത്തേക്ക് മോദിയെ കേന്ദ്രത്തിലേക്ക് കെട്ടുകെട്ടിക്കുകയും ചെയ്തിരുന്നു. അക്കാലയളവിൽ അമിത് ഷാ ആയിരുന്നു ഗുജറാത്തിലെ മോദിയുടെ കണ്ണും കാതും.
2001 -ൽ ഗുജറാത്തിൽ വിപ്ലവകരമായ ഒരു രാഷ്ട്രീയ തീരുമാനമുണ്ടാവുകയും കേശുഭായ് പട്ടേലിന് പകരം നരേന്ദ്ര ദാമോദർദാസ് മോദി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയിതു . അടുത്ത ഒരു വ്യാഴവട്ടക്കാലം ഗുജറാത്തിൽ മോദിയുടെ ഭരണമായിരുന്നു. 2002-ൽ മോദി കാബിനെറ്റിലെ ഏറ്റവും ചെറുപ്പക്കാരനായ മന്ത്രി അമിത് ഷാ ആയിരുന്നു.
ഒടുവിൽ, 2010 -ൽ സൊഹ്റാബുദ്ദീൻ കേസിൽ അറസ്റ്റുചെയ്യപ്പെടുന്ന അമിത് ഷാ, ജാമ്യം കിട്ടുന്നതുവരെ മൂന്നുമാസത്തോളം ജയിലിൽ കഴിച്ചുകൂട്ടിയിരുന്നു.
2012 ഡിസംബറിൽ ഗുജറാത്തിൽ മൂന്നാംവട്ടവും തെരഞ്ഞെടുപ്പുജയം മോദി-ഷാ ടീമിനെ തേടിയെത്തിയപ്പോൾ തന്നെ ഒരു ചോദ്യം എല്ലാ കോണുകളിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാണ് മോദി കേന്ദ്രത്തിലേക്ക് പയറ്റാനിറങ്ങുന്നത്? മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കൊണ്ടുവരാൻ വേണ്ടി അമിത് ഷാ അന്ന് എൽ കെ അദ്വാനി, സുഷമാ സ്വരാജ്, മുരളീമനോഹർ ജോഷി, ജസ്വന്ത് സിങ്ങ് തുടങ്ങിയ ഒരുവിധം സീനിയർ നേതാക്കളെ എല്ലാം തന്നെ ഒതുക്കി.
2013 -ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചപ്പോൾ ചിത്രം വ്യക്തമായി. തന്റെ ദൗത്യം ഏതാണ്ടുറപ്പായപ്പോൾ തന്നെ മോദി അതിന്റെ വിജയമുറപ്പിക്കുന്ന ആദ്യ നടപടി കൈക്കൊണ്ടു. അമിത് ഷാ എന്ന തന്റെ വലംകൈയെ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം പൂർണമായും ഏൽപ്പിച്ചു. ഉത്തർപ്രദേശിൽ ഷായുടെ കാർമികത്വത്തിൽ ബിജെപിക്ക് 80 -ൽ 73 സീറ്റും കിട്ടുന്നു. അത് അമിത് ഷാ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ പദ്ധതികളുടെ വിജയമായിരുന്നു.
2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പിൽ പോലും ആസൂത്രകൻ അമിത് ഷാ തന്നെയായിരുന്നു. ദേശീയതയും, ദേശസുരക്ഷയും ഒക്കെ മുഖ്യ വിഷയങ്ങളാക്കിയ ബിജെപിയെ തെരഞ്ഞെടുപ്പിന് മുമ്പ് വന്ന പുൽവാമ ആക്രമണം തുണച്ചു. തുടർന്ന് നടത്തിയ പ്രത്യാക്രമണവും മറ്റും രാജ്യത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദിക്ക് അനുകൂലമായ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റുകൾ തൂത്തുവാരി.
അമിത് ഷാ കേന്ദ്രത്തിൽ ആഭ്യന്തര വകുപ്പ് കയ്യാളിയ ശേഷവും നിരവധി മർമ്മപ്രധാനമായ നീക്കങ്ങളുമുണ്ടായി. ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കാൻ ഷാ കൈക്കൊണ്ട തീരുമാനം ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ അനുരണനങ്ങൾ ഉണ്ടാക്കാൻ പോന്ന ഒന്നാണ്. ഏറെക്കാലമായി കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ അധികാരത്തിലേറിയപ്പോൾ തൊടാൻ മടിച്ചിരുന്ന ബാബരി മസ്ജിദ് വിഷയം ഒടുവിൽ അന്തിമവിധിയായത് അമിത് ഷാ ആഭ്യന്തരം കയ്യാളുന്ന കാലത്താണ് എന്നതും ബിജെപി പക്ഷം അദ്ദേഹത്തിന്റെ നേട്ടമായി ഉയർത്തിക്കാട്ടുന്നു. അതുപോലെ ഏറെ കണക്കുകൂട്ടിത്തന്നെയുള്ള ഇടപെടലുകളാണ് ഷാ അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ(NRC), പൗരത്വ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളിലും കൈക്കൊണ്ടിട്ടുള്ളത്. തീവ്ര ദേശീയതയിൽ ഊന്നിയുള്ള കടുത്ത തീരുമാനങ്ങളാണ് അമിത് ഷായുടെ ട്രേഡ് മാർക്ക് നയങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക