ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളിലെ ഭക്ഷണനിരക്ക് കൂട്ടിയതിന് പിന്നാലെ സ്റ്റാളുകളിലെയും നിരക്ക് രണ്ടിരട്ടിയോളം കുത്തനെ കൂട്ടിയത് പലയിടത്തും തര്‍ക്കത്തിന് കാരണമാകുന്നു. ഐആര്‍സിടിസി അടക്കം റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്മെന്റ് റൂമുകള്‍, റെസ്റ്ററന്റുകള്‍ എന്നിവടങ്ങളിലെ നിരക്കുകളാണ് ഉയര്‍ത്തിയത്. ഊണിന്റെ വില 35 രൂപയില്‍ നിന്ന് ഒറ്റയടിക്കാണ് 70 രൂപയാക്കിയത്. എട്ടര രൂപ നല്‍കിയിരുന്ന ഉഴുന്നുവട, പരിപ്പുവട എന്നിവയ്ക്ക് ഇപ്പോള്‍ 15 രൂപയായി. രണ്ട് വടയ്ക്ക് 30 രൂപയും ആലു ബോണ്ട, സമൂസ, കച്ചോരി എന്നിവയ്ക്ക് രണ്ടെണ്ണത്തിന് 20 രൂപയുമാണ്.
കൂടാതെ പ്രഭാതഭക്ഷണത്തില്‍ രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവട നിര്‍ബന്ധമായി വാങ്ങണം. മൂന്നാമതൊരു ഇഡലി വേണമെങ്കില്‍ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്ത് വാങ്ങണം. പല സ്റ്റേഷനുകളിലും ഇത് തര്‍ക്കത്തിന് ഇടയാക്കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ്(ഐആര്‍സിടിസി) മെനു പരിഷ്കരിച്ച് നിരക്കുകള്‍ ഉയര്‍ത്തിയത്. വില കൂട്ടിയത് കൂടാതെ മെനുവില്‍ നിന്ന് കേരളീയ വിഭവങ്ങളെ ഒഴിവാക്കുകയും ചെയ്തു.
അപ്പം,മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല, പഴംപൊരി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയാണ് മെനുവില്‍ നിന്നും സ്റ്റാളുകളില്‍ നിന്നും പുറത്തായത്. നാരങ്ങാവെളളം ഉള്‍പ്പെടെയുളള പാനീയങ്ങളും സ്റ്റാളുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന പരാതിയാണ് ഉയരുന്നത്.
ഐആര്‍സിടിസിക്ക് ചെന്നൈയില്‍ ദക്ഷിണ മേഖല ജനറല്‍ മാനെജരും എറണാകുളത്ത് റീജനല്‍ മാനേജരുമുണ്ട്. മെനുവിലെ പ്രശ്നങ്ങള്‍ ഇവര്‍ക്ക് ചൂണ്ടിക്കാട്ടാമായിരുന്നു. എന്നാല്‍ ഇക്കാര്യം ഇവര്‍ ശ്രദ്ധിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ഏഴ് പൂരിയും കിഴങ്ങുകറിയും അടങ്ങുന്ന 20 രൂപയുടെ ജനതാ മീല്‍ മെനുവിലുണ്ടെങ്കിലും കേരളത്തില്‍ റെയില്‍വേയുടെ റെസ്റ്ററന്റുകളില്‍ എവിടെയും നല്‍കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക