സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസെന്ന് സ്ഥിരീകരണം. അസീര്‍ നാഷണല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടു. കൊറോണ വൈറസ് ബാധമൂലം ചൈനയിലെ വുഹാനില്‍ മെഡിക്കല്‍ കോളജില്‍ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള 46 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്. ചൈനയില്‍ നിന്നെത്തി പനി ബാധിച്ച യുവാവ് എറണാകുളത്ത് ആശുപത്രിയിലും വിദ്യാര്‍ഥി കോട്ടയത്തും നിരീക്ഷണത്തിലാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം കൊറോണ വൈറസ് ബാധയെ നേരിടുന്നതിന് സംസ്ഥാനത്ത് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈയിടെ ചൈനയില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മുന്നില്‍ പരിശോധനക്കെത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സൗദിയിലെ അല്‍ഹയാത്ത് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമായ നൂറിനടുത്ത് നഴ്സുമാരില്‍ ഒരാളില്‍ മാത്രമാണ് മെര്‍സ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിക്കപ്പെട്ട മലയാളി നഴ്സിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതായും ആശുപത്രി അറിയിച്ചു. നിരീക്ഷണത്തിലായിരുന്ന മുപ്പതോളം നഴ്സുമാരില്‍ ഏഴുപേര്‍ ഒഴികെ എല്ലാവരും ജോലിയില്‍ പ്രവേശിച്ചു. മാരകമായ പത്തുവൈറല് രോഗങ്ങളില്‍ പെടുന്ന മെര്‍സ് കൊറോണ വൈറസ് ബാധിച്ച് 2012ല്‍ സൗദിയില്‍ 900 പേരാണ് മരിച്ചത്.
കൊറോണ വൈറസ് ബാധമൂലം ചൈനയിലെ വുഹാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ 46 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്ന് ബെജിങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ ഇന്ത്യന്‍ എംബസിയിലെ റിപ്പബ്ളിക് ദിനാഘോഷം മാറ്റിവച്ചു. അതിനിടെ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ പനിയെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ സ്രവം പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്്ക്ക് അയയ്ക്കും. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥി കോട്ടയത്തും നിരീക്ഷണത്തിലാണ്.
ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ അഞ്ചുപേര്‍ മഹാരാഷ്ട്രയിലും നിരീക്ഷണത്തിലാണ്. ഇവരില്‍ രണ്ടുപേര്‍ക്ക് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയിലെ കസ്തൂര്‍ഭ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ കൊറോണ വൈറസ് ബാധിച്ചിട്ടുള്ള വുഹാനിലൂടെ സഞ്ചരിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധ നേരിടാന്‍ ചൈന നടപടികള്‍ അതീവകര്ശനമാക്കി. 10 നഗരങ്ങളില്‍ പൊതുഗതാഗതം നിര്‍ത്തിവയ്ക്കുകയും ആരാധനാലയങ്ങളടക്കം അടയ്ക്കുകയും ചെയ്തു. നഗരങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് യാത്രയ്ക്ക് കര്‍ശനവിലക്കുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനിലടക്കം വൈറസ് ബാധിതരെ ചികില്‍സിക്കാന്‍ താല്‍ക്കാലിക ആശുപത്രികള്‍ സജ്ജമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക