ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനീസ് പൗരന്മാര്ക്കും ചൈനയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇതുവരെ അനുവദിച്ചിട്ടുള്ള വിസ അസാധുവാക്കി ഇന്ത്യ. നിലവില്‍ ഇന്ത്യ അനുവദിച്ചിട്ടുള്ള വിസകള്‍ അസാധുവാണെന്ന് അറിയിക്കുന്നു.
ഇന്ത്യ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ബെയ്ജിങ്ങിലെ എംബസിയുമായോ ഷാങായിലോ ഗ്വാങ്ചോയിലോ ഉള്ള കോണ്‍സുലേറ്റുമായോ ബന്ധപ്പെടണം. പുതിയ വിസക്കായി അപേക്ഷിക്കണമെന്നും ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
നിലവില്‍ ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാരും ജനുവരി 15ന് ശേഷം ചൈനയിലേക്ക് യാത്ര ചെയ്തവരും ഇന്ത്യന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ നമ്പറിൽ ബന്ധപ്പെടണമെന്നും എംബസി ട്വിറ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ചൈനയില്‍ നിന്നുള്ള പൗരന്മാരില് നിന്നും ചൈന സന്ദര്‍ശിച്ച വിദേശ പൗരന്മാരില് നിന്നും എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും യാത്ര സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ലഭിക്കുന്നുണ്ട്. അവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ നിലവിലുള്ള സിംഗിള്‍ / മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ഉപയോഗിക്കാമോ എന്ന അന്വേഷണമാണ് വരുന്നത്. എന്നാല്‍ നിലവിലുള്ള വിസ അസാധുവാണെന്നും പുതിയതിന് എംബസി/കോണ്‍സുലേറ്റ് വഴി അപേക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിന് മുമ്ബ് വിസയുടെ സാധുത പരിശോധിക്കാന്‍ ബെയ്ജിങിലെ എംബസിയിലെയോ ചൈനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലെയോ വിസ വിഭാഗവുമായി ബന്ധപ്പെടണപ്പെടണമെന്നും അറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം ചൈനീസ് പൗരന്മാര്ക്കും ചൈനയിലുള്ള വിദേശികള്‍ക്കുമുള്ള ഓണ്‍ലൈന്‍ വിസ സേവനം ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
നിലവിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് ഇ-വീസ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായും ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇതു ബാധകമായിരിക്കുമെന്നും എംബസി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരുന്നു.
ഈ നടപടിക്ക് തൊട്ടുപിന്നാലെയാണ് വിസകള്‍ അസാധുവാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക