തമിഴ് സൂപ്പർ താരം വിജയ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് നല്കി. മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശം നൽകി. ‘ബിഗിൽ’ സിനിമയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു നടപടി. നേരത്തെ ആദായനികുതി വകുപ്പ് താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തതിരുന്നു.
വിജയ്യുടെ സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലും തിരച്ചിൽ നടത്തി. ഇതിനിടെ ‘ബിഗിൽ’ നിർമാതാക്കളായ എജിഎസ് എന്റർടെയ്ൻമെന്റിന്റെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ 25 കോടി രൂപ പിടിച്ചെടുത്തു. നിർമാതാവ് കൽപാത്തി അഘോരത്തിന്റെ വസതി, ഓഫിസ്, നഗരത്തിനകത്തും പുറത്തുമുള്ള തിയറ്ററുകൾ എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്.
നടനെതിരെ കേസില്ലെന്നും നിർമാതാക്കളുമായി ബന്ധപ്പെട്ടവരെയാണ് ചോദ്യം ചെയ്യുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരിച്ചെങ്കിലും രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം ഉയരുന്നുണ്ട്. 4 വർഷത്തിനിടെ പുറത്തിറങ്ങിയ വിജയ് സിനിമകളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിക്കുന്ന പരാമർശങ്ങൾ ഏറെയുണ്ട്.
പല സിനിമകളുടെയും റിലീസ് കോടതി കയറുകയും ചില സംഭാഷണങ്ങൾ നീക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി, തമിഴ്നാട്ടിലെ സൗജന്യ പദ്ധതികൾ, ഫ്ലെക്സ് തലയിൽ വീണു യുവതി മരിച്ച സംഭവം ഉൾപ്പെടെയുള്ളവ സിനിമകളിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെ ബിജെപിയും അണ്ണാഡിഎംകെയും രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക