ന്യൂഡൽഹി: അടുത്ത ഘട്ടത്തിൽ 350 റൂട്ടുകൾ കൂടി സ്വകാര്യവൽക്കരിക്കാൻ റെയിൽവേക്കു പദ്ധതി. ആദ്യഘട്ടത്തിൽ 150 റൂട്ടുകളുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ടെൻഡർ തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
സ്വകാര്യ ട്രെയിനുകൾക്കായി വൻകിട കമ്പനികളുടെ തള്ളിക്കയറ്റവും വരും കാലത്തെ കൂടിയ ആവശ്യകതയുമാണ് കൂടുതൽ റൂട്ടുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിനു പിന്നിൽ.
2025 ആകുന്നതോടെ 500 സ്വകാര്യ ട്രെയിനുകൾ സർവീസ് നടത്തുന്ന വിധത്തിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്.
ഇപ്പോൾ 22,500 കോടി രൂപയാണ് 150 റൂട്ടുകളുടെ സ്വകാര്യവൽക്കരണത്തിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം. ഇപ്പോൾ റെയിൽവേക്ക് 13000 ട്രെയിനുകളുണ്ട്.
വരും വർഷങ്ങളിൽ യാത്രക്കാർക്ക് ഫലപ്രദമായി സർവീസ് ഏർപ്പെടുത്തുന്നതിന് നാലായിരത്തോളം ട്രെയിനുകൾ കൂടി ആവശ്യമുണ്ട്. സ്വകാര്യ പങ്കാളിത്തമില്ലാതെ ഇതു നടപ്പാക്കാനാകില്ല എന്നതാണ് സാഹചര്യം.
സ്വകാര്യ ഓപ്പറേറ്റർമാർ റെയിൽവേ ട്രാക്ക് ഉപയോഗിക്കുന്നതിന് കിലോമീറ്ററിന് 686 രൂപയാണ് റെയിൽവേക്കു നൽകേണ്ടത്. വരുമാനത്തിൽ ഒരു ഭാഗവും നൽകണം.
ഇത് എത്ര ശതമാനമെന്ന് തീരുമാനിക്കാൻ ഇരിക്കുന്നതേയുള്ളൂ. ലോക്കോപൈലറ്റ്, ഗാർഡ്, സുരക്ഷാ സംവിധാനങ്ങൾ ഒക്കെ റെയിൽവേയുടേതു തന്നെയായിരിക്കും. സേവനങ്ങൾ, നിരക്ക് നിശ്ചയിക്കൽ എന്നിവയ്ക്കുള്ള അധികാരം സ്വകാര്യ ഓപ്പറേറ്റർക്കായിരിക്കും.
ആദ്യഘട്ടത്തിൽ ഓടുന്ന 150 ട്രെയിനുകളുടെ ടെൻഡർ നടപടികൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.
റെയിൽവേയുടെ പദ്ധതി വിശദീകരണ യോഗത്തിൽ വൻകിട വിദേശ കമ്പനികളടക്കം പങ്കെടുത്തിരുന്നു. ടാൽഗോ, ബൊംബാർഡിയർ, ഹ്യുണ്ടായ്, ഹിറ്റാച്ചി, ചൈനയിലെ സിആർസിസി, അൽസ്റ്റോം, സീമെൻസ്, ബിഇഎംഎൽ, അദാനി പോർട്സ്, എസ്സെൽ ഗ്രൂപ്പ്, ടാറ്റ റിയൽറ്റി, ഭാരത് ഫോർജ് തുടങ്ങിയവയൊക്കെ ട്രെയിൻ സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുണ്ട്.
കമ്പനിക്കു വേണ്ട നിശ്ചിത മൂലധനം, വരുമാനം പങ്കിടുന്നതിന്റെ അനുപാതം, സർവീസ് നടത്തിയുളള പരിചയം തുടങ്ങിയ നിബന്ധനകൾ ടെൻഡർ വിജ്ഞാപനത്തിൽ വ്യക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക