തിരുവനന്തപുരം: ഒന്നാം തീയതികളിൽ മദ്യവിൽപനയ്ക്കുള്ള വിലക്ക് (ഡ്രൈ ഡേ) തുടരുമെന്നു വ്യക്തമാക്കുന്ന മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. പബ്ബുകളും മൈക്രോ ഡിസ്റ്റിലറികളും തുടങ്ങാൻ അനുമതി നൽകുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഇതും നയത്തിലില്ല.
ബാറുകളുടെയും ക്ലബ്ബുകളുടെയും ലൈസൻസ് ഫീ കൂട്ടും. കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിൽക്കുമെന്നും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മദ്യനയത്തിൽ പറയുന്നു.
ഒരു തെങ്ങിൽ നിന്നു ലഭിക്കുന്ന കള്ളിന്റെ അളവ് ദിവസം ഒന്നര ലീറ്ററായിരുന്നതു രണ്ടു ലീറ്ററായി ഉയർത്തി നിശ്ചയിക്കാനും തീരുമാനിച്ചു. കള്ളു ഷാപ്പുകളിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതു നിയമവിധേയമാക്കുമെന്നും നയത്തിൽ പറയുന്നു.
മദ്യനയത്തിൽ ഇനിയും മാറ്റം വരുത്താൻ മന്ത്രിസഭയ്ക്കു കഴിയും. രാത്രി മുഴുവൻ ഉണർന്നിരിക്കുന്ന നഗരങ്ങൾ വരുന്നതോടെ ബീയർ പബ്ബുകളുടെയും മറ്റും കാര്യത്തിൽ പുതിയ തീരുമാനമെടുക്കാം. തദ്ദേശ സ്ഥാപന, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിലാണ് ഡ്രൈ ഡേയുടെ കാര്യത്തിൽ മാറ്റം വേണ്ടെന്നു തീരുമാനിച്ചത്.
എയർപോർട്ട് ലോഞ്ച് (എഫ്എൽ 7) ഫീസ് ഒരു ലക്ഷത്തിൽ നിന്നു രണ്ടു ലക്ഷമാകും. ഡിസ്റ്റിലറി ആൻഡ് വെയർഹൗസ് വിഭാഗത്തിൽ നിലവിലുള്ള ഫീസ് ഇരട്ടിയാക്കും. നാല് ഇനങ്ങളുടെ ഫീസ് 2 ലക്ഷത്തിൽ നിന്നു 4 ലക്ഷമാകും. ബ്രുവറി റൂൾസ് പ്രകാരമുള്ള ഫീസും ഇരട്ടിക്കും.2017-18 ലാണ് ലൈസൻസ് ഫീസ് അവസാനമായി വർധിപ്പിച്ചത്. ക്ലബ്ബുകളുടെ ഭാരവാഹികൾ മാറുമ്പോൾ ഫീസ് ഈടാക്കുന്നത് ഒഴിവാക്കും.
42 ക്ലബ്ബുകൾക്ക് ഇപ്പോൾ എഫ്എൽ 4-എ ലൈസൻസുണ്ട്. ഭാരവാഹികൾ മാറുമ്പോൾ അനുസരിച്ചു രണ്ടു ലക്ഷം രൂപ ഫീസ് അടയ്ക്കണമായിരുന്നു. ഈ ഫീസ് നിലനിൽക്കില്ലെന്നു ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് ഒഴിവാക്കുന്നത്.
ബീയർ പാർലറുകളുടെ (എഫ്എൽ- 11) ലൈസൻസ് ഫീസ് 4 ലക്ഷമായി നിലനിർത്തി. മിലിറ്ററി കന്റീൻ (എഫ്എൽ- എട്ട്), പാരാ മിലിറ്ററി കന്റീൻ (എഫ്എൽ- 8എ) എന്നിവയുടെ ലൈസൻസ് ഫീസ് 1000 രൂപയായി തുടരും.
പുറത്തുള്ള ഡിസ്റ്റിലറികൾ കേരളത്തിലെ ഡിസ്റ്റിലറികളിൽ കരാർ വ്യവസ്ഥയിൽ മദ്യം ഉൽപാദിപ്പിക്കുമ്പോൾ ഒരു ഡിസ്റ്റിലറിക്കു 2 ലക്ഷം രൂപ നിരക്കിൽ ഫീസ് ഈടാക്കും.
സംസ്ഥാനത്ത് ഉൽപാദിപ്പിച്ചു മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്ന കുപ്പികളിൽ പതിക്കുന്ന ലേബലുകളിൽ ഉൽപാദകരോ കയറ്റുമതിക്കാരോ ആവശ്യപ്പെടുന്ന തരത്തിൽ മാറ്റം വരുത്താൻ എക്സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തുന്നതിനു നിയമം പരിഷ്കരിക്കും.
ലേബൽ അംഗീകരിക്കുന്നതിനുള്ള ഫീസ് 25,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഗ്ലാസ് കുപ്പികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു ഗ്ലാസ് കുപ്പികളിലെ ലേബലുകളെ ഫീസ് വർധനയിൽ നിന്ന് ഒഴിവാക്കി.
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ പിഎസ്സിക്കു വിടുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മിഷൻ നിയമത്തിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക