ബംഗളൂരു: വിരമിക്കല്‍ സൂചന നല്കി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരം വീരാട് കോഹ്ലി. ബെംഗളൂരുവില്‍ നടന്ന ആർ.ബി.സിയുടെ റോയല്‍ ഗാല ഡിന്നറിലാണ് വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്. ക്രിക്കറ്റില്‍ തന്റെ റോള്‍ അവസാനിച്ചെന്ന് തനിക്ക് തോന്നിയാല്‍ പോകുമെന്നമായിരുന്നു കോഹ്ലി പറഞ്ഞത്. വിരമിക്കൽ ദിവസത്തെക്കുറിച്ച് ആലോചിച്ച് തന്റെ കരിയർ അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും താരം കൂട്ടിച്ചേർത്തു.
‘ക്രിക്കറ്റില്‍ എന്റെ റോള്‍ അവസാനിച്ചെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. കുറച്ചുകാലത്തേക്ക് നിങ്ങള്‍ക്ക് എന്നെ കാണാനാകില്ല. അതുകൊണ്ട് തന്നെ കളിക്കുന്ന കാലത്തോളം എന്റെ എല്ലാം ക്രിക്കറ്റിന് വേണ്ടി നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. അത് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും’, കോഹ്ലി ചിരിച്ചുകൊണ്ട് പറഞ്ഞു.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ നായകന് കൂടിയായ താരത്തിന്റെ പ്രകടനത്തിനായി ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെയാണ് തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തലുമായി കോഹ്ലി രംഗത്തെത്തിയത്.വിരാട് കോഹ്ലിയുടെ വാക്കുകൾ ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ നേരിടുമ്പോള്‍ എം എസ് ധോണിയും വിരാട് കോഹ്ലിയും ഒന്നിച്ചു കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്. നിര്‍ണായകമത്സരത്തില്‍ വിജയിക്കുന്ന ടീം ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തും.
13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി സിഎസ്കെ നാലാം സ്ഥാനത്തും ആര്‍സിബി 12 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണത്തെ ഐപിഎല്ലോടെ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 42കാരനായ ധോണി കളിക്കാരനെന്ന നിലയില്‍ അവസാന ഐപിഎല്‍ ആയിരിക്കും ഇത്.
16 വര്‍ഷത്തിനിടയില്‍ പലതവണ ധോണിയുമായി ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനൊപ്പം കളിക്കാനുള്ള തന്റെ അവസാന അവസരവും ഇതായിരിക്കാമെന്ന് കോഹ്ലി പറഞ്ഞു. ധോണി ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തില്‍ കളിച്ചാലും ആരാധകര്‍ക്ക് വലിയ ആവേശമാണ്. ‘ ഇന്ന് ഞങ്ങള്‍ വീണ്ടും കളിക്കുന്നു, ഒരുപക്ഷേ അവസാനമായി, ഞങ്ങള്‍ക്ക് ചില നല്ല ഓര്‍മ്മകളുണ്ട്, അതില്‍ ചിലത് ഇന്ത്യയ്ക്കായുള്ള മികച്ച കൂട്ടുകെട്ടുകളാണ്. ആരാധകര്‍ക്ക് ഞങ്ങളെ ഒരുമിച്ച് കാണാനുള്ള മികച്ച അവസരമാണിത്,’ കോഹ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക