ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ വ്യാഴാഴ്ചയും റിപ്പോർട്ട് ചെയ്തു. സ്ഥിതി ഗുരുതരമായി തുടരുകയാണ്. പുതിയ കലാപങ്ങൾ ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിൽ ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്.
ജഫ്രാബാദ്, മൗജ്പുർ, ചാന്ദ്ബാഗ്, ശിവ്വിഹാർ, യമുനാവിഹാർ തുടങ്ങിയ സംഘർഷമേഖലകളിൽ പൊലീസും അർധസേനയും വ്യാഴാഴ്ചയും ഫ്ളാഗ്മാർച്ച് നടത്തി. നിശാനിയമം തുടരുകയാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കമീഷണർ എസ് എൻ ശ്രീവാസ്തവ സംഘർഷമേഖലകൾ സന്ദർശിച്ചു. ശിവ്പുരിലും മറ്റും വ്യാഴാഴ്ചയും കല്ലേറിലും ഏറ്റുമുട്ടലുകളിലും നിരവധി പേർക്ക് പരിക്കേറ്റു.
കലാപത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഡൽഹി സർക്കാർ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യചികിത്സ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. സ്ഥിതിഗതികൾ ചർച്ചചെയ്യാൻ കെജ്രിവാൾ ഉന്നതയോഗം വിളിച്ചു. ലെഫ്. ഗവർണർ അനിൽ ബെയ്ജാലും പ്രത്യേക യോഗം വിളിച്ചു. ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് പൊലീസ് വക്താവ് എം എസ് രൺദാവ പറഞ്ഞു. നൂറിലേറെ പേർ അറസ്റ്റിലായി. 48 കേസുകളെടുത്തിട്ടുണ്ട്. 35 സമാധാന യോഗങ്ങൾ ചേർന്നു–- രൺധാവ പറഞ്ഞു. അന്വേഷണത്തിനായി രണ്ട് പ്രത്യേകാന്വേഷക സംഘങ്ങൾക്ക് രൂപം നൽകി.
ജിടിബി, എൽഎൻജെപി, ജഗ്പർവേഷ് ചന്ദർ ആശുപത്രികളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. 34 മരണം ജിടിബിയിലാണ്. എൽഎൻജെപിയിൽ മൂന്നും ജെപിയിൽ ഒരു മരണവും. സംഘപരിവാർ അക്രമികൾ അഴിഞ്ഞാടിയ ശിവ്വിഹാർ, ചാന്ദ്ബാഗ്. ജഫ്രാബാദ്, മൗജുപുർ, ഗോകുൽപുരി, ഖജൂരിഖാസ് മേഖലകളിലാണ് കൂട്ടപ്പലായനം. ബിഹാർ, യുപി എന്നിവിടങ്ങളിൽനിന്നെത്തി ചെറിയ ജോലികളെടുത്ത് ജീവിച്ചവരാണ് സംഘർഷമേഖല വിട്ടുപോകുന്നവരിൽ ഏറെയും.
സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാ സഹകരണവും ഉറപ്പുനൽകി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ഡൽഹി സെക്രട്ടറി കെ എം തിവാരിയും മുഖ്യമന്ത്രി കെജ്രിവാളിന് കത്തയച്ചു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം പ്രസിഡന്റ് രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് നിവേദനം നൽകി. കലാപത്തിന് കേന്ദ്ര,- സംസ്ഥാന സർക്കാരുകൾ ഒരേപോലെ ഉത്തരവാദികളാണെന്ന് മായാവതി പറഞ്ഞു. ബിജെപിയാണ് ഉത്തരവാദിയെന്നും ഗുജറാത്ത് ആവർത്തിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
വെന്തെരിഞ്ഞവരിൽ ഈ ഉമ്മയും
വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമികൾ തീയിട്ട നാലുനില കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ എൺപത്തഞ്ചുകാരി വെന്തുമരിച്ചു. ഖജൂരി ഖാസിനു സമീപം ഗംരി എക്സ്റ്റൻഷനിൽ വസ്ത്രവ്യാപാരിയായ മുഹമ്മദ് സയീദ് സൽമാനിയുടെ ഉമ്മ അക്ബാരിക്കാണ് ദാരുണാന്ത്യം. ഇവരുടെ വീട്ടിൽനിന്ന് എട്ട് ലക്ഷം രൂപയും ആഭരണങ്ങളും കൊള്ളയടിച്ചു. ‘ജയ് ശ്രീറാം’ വിളികളോടെ എത്തിയ നൂറോളം പേരാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ഉണ്ടായ അക്രമം പുറത്തറിയാൻ വൈകി.
തിങ്കളാഴ്ച രാത്രി അക്രമങ്ങൾ ഉണ്ടായതിനെത്തുടർന്ന് മിക്ക മുസ്ലിം കുടുംബങ്ങളും ഒഴിഞ്ഞുപോയി. സ്വന്തമായി വസ്ത്രനിർമാണ യൂണിറ്റ് നടത്തുന്ന സൽമാനിയുടെ വീട്ടിൽ ജീവനക്കാരും തങ്ങുന്നതിനാൽ സുരക്ഷിതമാണെന്ന് എല്ലാവരും കരുതി. സൽമാനി ചൊവ്വാഴ്ച രാവിലെ പാൽ വാങ്ങാൻ പോയ സമയത്താണ് ആക്രമണം. ഗേറ്റ് തകർത്ത് അകത്തു കടന്ന സംഘം കൊള്ളയ്ക്കുശേഷം വീടിന് തീയിട്ടു. സ്ത്രീകളും ജീവനക്കാരും മട്ടുപ്പാവിൽ അഭയം നേടി. താഴെയായിരുന്ന അക്ബാരിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചൂടും പുകയും കാരണം സാധ്യമായില്ല. ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ സൽമാനിയുടെ മൂത്തമകൻ അവിടെയായിരുന്നു.
ഇളയമകൻ ഫോൺ വിളിച്ച് വിവരം അറിയിച്ചതിനെത്തുടർന്ന് തിരക്കിട്ട് മടങ്ങിയ സൽമാനിയെ വീടിനു കുറച്ചകലെ വച്ച് നാട്ടുകാർ തടഞ്ഞു. വീട്ടിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. രണ്ടര മണിക്കൂറിനുശേഷം പൊലീസെത്തിയാണ് സൽമാനിക്ക് വീട്ടിൽ പ്രവേശിക്കാനായത്. അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക