സിനിമകളെയും സിനിമാ പ്രവര്‍ത്തകരെയും അധിക്ഷേപിക്കരുതെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഷൈലോക്ക് സിനിമയുടെ സംവിധായകന് അജയ് വാസുദേവും ബിഗ് ബ്രദര്‍ സംവിധായകന് സിദ്ദിഖും അഭിപ്രായം എന്ന പേരില്‍ അധിക്ഷേപം നേരിടുകയാണ്. സിനിമാ സ്നേഹത്തിനു മുകളിലാണ് മനുഷ്യ സ്നേഹമെന്നും ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പിഷാരടി പറയുന്നു.
എല്ലാതരും സിനിമകളും ഇറങ്ങട്ടെ. എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ കാണട്ടെ. സിനിമകളെ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണ്ട. സിനിമകള്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യട്ടെയെന്നും പിഷാരടി വ്യക്തമാക്കി.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എല്ലാ തരം സിനിമകളും ഇറങ്ങട്ടെ.. എല്ലാവരും അവനവന് ഇഷ്ടമുള്ള സിനിമകൾ കാണട്ടെ. വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണ്ട; “വിജയിക്കുകയും “പരാജയപ്പെടുകയും” ചെയ്യട്ടെ.
പൈസ മുടക്കിയാണ് കാണുന്നത്. അതുകൊണ്ട് അഭിപ്രായം പറയാം പറയണം. അഭിപ്രായവും അധിക്ഷേപവും ഒന്നല്ല! പൈസ മുടക്കിയാണ് കാണുന്നത് എന്നത് പോലെ തന്നെ പൈസ മുടക്കിയാണ് ഉണ്ടാക്കുന്നതും. അതുകൊണ്ട് ഒരു മോശം സിനിമ ചെയ്തുകളയാം എന്ന് അതിനു പിന്നിൽ പ്രവർത്തിക്കുന്ന ആരും ആഗ്രഹിക്കുന്നില്ല. (15 വർഷത്തെ ടാക്സ് അടച്ച് കുണ്ടും കുഴിയും ഉള്ള റോഡിലൂടെയാണ് തീയേറ്ററിലേക്ക് വരുന്നത്. സിനിമ അത്രയും പണം അപഹരിക്കുന്നില്ല എന്നു സമാധാനിക്കാം). ഓരോ വർഷവും 20ൽ താഴെയാണ് വിജയ ശതമാനം. എന്നിട്ടും സ്വപ്നങ്ങൾ മുന്നോട്ടു നയിച്ച് ഒരുപാടു പേർ ഇവിടെയെത്തും. എല്ലാ കളിയിലും സച്ചിൻ സെഞ്ചുറി അടിച്ചിട്ടില്ല. എ.ആർ റഹ്മാന്റെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റല്ല അതുകൊണ്ട് അവർ പ്രതിഭ ഇല്ലാത്തവരാകുന്നില്ല.
ഉത്സവ പറമ്പുകളിൽ 200 രൂപയ്ക്കു മിമിക്രി അവതരിപ്പിക്കാൻ പോയത് മുതൽ കഴിഞ്ഞ സിനിമ സംവിധാനം ചെയ്തത് വരെയുള്ള 20 വർഷത്തെ ജീവിത യാത്രയുടെ അധ്വാനവും ആഴവും മനസിലാക്കിയ ഞാൻ സിദ്ദിഖ് സാറും അജയ്വാസുദേവും എല്ലാം “സിനിമാ സ്നേഹികളുടെ” ഭാഗത്തു നിന്നും നേരിടുന്ന “അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം” കാണുമ്പോൾ ഒന്ന് പറയാതെ വയ്യ- “സിനിമാ സ്നേഹത്തിനു മുകളിലാണ് മനുഷ്യ സ്നേഹം”. ഇത് എഴുതാൻ പ്രേരണ ആയതു നായകനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ നായികാ ഉള്ള സിനിമ സംവിധാനം ചെയ്ത (കുങ്ഫു മാസ്റ്റർ) എബ്രിഡ് ഷൈനിന്റെ ഈ തുറന്ന കത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക