മലപ്പുറ൦ കോട്ടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വില്‍പ്പനയ്ക്ക് വച്ചു. അസംമില്‍ നിന്നെത്തിച്ച പന്ത്രണ്ട് വയസുകാരിയെ 1000 രൂപയ്ക്ക് പലര്‍ക്കായി കാഴ്ചവച്ച് പീഡിപ്പിച്ചു. പിതാവ് മരണപ്പെട്ട കുട്ടിയെ ബന്ധുക്കളും അസം സ്വദേശികളുമായ സ്ത്രീയും പുരുഷനുമാണ് കേരളത്തിലെത്തിച്ചത്. കേരള ചൈല്‍ഡ് ലൈനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെക്സ് ട്രേഡ്, ഹ്യുമന്‍ ട്രാഫിക് എന്നിവ ഈ കേസില്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
1000 രൂപയ്ക്ക് പലര്‍ക്കായി കാഴ്ച വച്ചതായും ലൈംഗീക പീഡനത്തിന് ഇരയാക്കിയതയും പെണ്‍ക്കുട്ടി പോലീസില്‍ മൊഴി നല്കി. മലപ്പുറത്തെ വാടക ക്വാര്‍ട്ടേഴ്സിലേക്ക് പലരും വന്നു പോകുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാര്‍ ഈ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്തെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷപ്പെടുത്തിയ പെണ്‍ക്കുട്ടി സംരക്ഷണ കേന്ദ്രത്തിലാണ്. രണ്ട് ദിവസം മുന്‍പാണ് പെണ്‍ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. എന്നാല്‍, മൊഴി രേഖപ്പെടുത്തിയത് ഇന്നാണ്. ആസാമീസ് ഭാഷ മാത്രം സംസാരിക്കുന്ന കുട്ടിയുടെ മൊഴി ദ്വിഭാഷിയുടെ സഹായത്തോടെയാണ് രേഖപ്പെടുത്തിയത്.
കുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയും പുരുഷനും പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും . സംഭവത്തില്‍ കേസെടുത്ത പോലീസ് കുട്ടിയെ പീഡിപ്പിച്ചവര്‍ ആരൊക്കെയാണെന്ന് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക