കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഗൾഫിൽ യാത്രാവിലക്കും നിയന്ത്രണവും കൂടുതൽ കർശനമാക്കി. ഇന്നലെ മാത്രം 109 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ മുഴുവന്‍ രോഗികളുടെ എണ്ണം 1309 ആയി. ഒമാനിൽ പൊതുഗതാഗതം പൂർണമായും നിർത്തി. എല്ലാതരം പുതിയ വിസകളും റദ്ദാക്കിയ യു.എ.ഇ, ഇന്ന് മുതൽ വിസ ഓൺ അറൈവൽ സൗകര്യവും റദ്ദാക്കി.
സൗദിയിൽ 67ഉം ബഹ്റൈനിൽ 14ഉം കുവൈത്തിൽ 12ഉം ഖത്തറിൽ 10ഉം ഒമാനിൽ ആറും പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം മുൻനിർത്തിയാണ് കൂടുതൽ കടുത്ത നടപടികൾക്ക് ഭരണകൂടങ്ങൾ തുനിയുന്നതും.
ഇന്നലെ മുതൽ എല്ലാ വിദേശികൾക്കും ഒമാൻ പ്രവേശനം തടഞ്ഞു. ഇതറിയാതെ മസ്കത്ത് വിമാനത്താവളത്തിൽ വന്നുപെട്ട നൂറിലേറെ മലയാളികൾ ഇന്ന് വെളുപ്പിനുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. കുവൈത്ത്, ഖത്തർ, സൗദി എന്നിവിടങ്ങളിലും യാത്രാവിലക്ക് ശക്തമാണ്. യു.എസ് പാസ്പോർട്ടുള്ള ഇന്ത്യക്കാർക്കും മറ്റും ലഭിച്ചു വന്ന വിസ ഓൺ അറൈവൽ സൗകര്യവും യു.എ.ഇ നിർത്തി. യു.എ.ഇയിൽ വന്നിറങ്ങുന്നവർക്ക് രണ്ടാഴ്ച ഗാർഹിക നിരീക്ഷണം നിർബന്ധമാക്കി. ലംഘിച്ചാൽ കടുത്ത നടപടി ഉണ്ടാകും. നിരീക്ഷണ കാലയളവ് മറികടന്നാൽ കുവൈത്തിലും ശിക്ഷ കടുത്തതായിരിക്കും.
ഭക്ഷ്യസ്ഥാപനങ്ങളും ഫാർമസികളും ഒഴികെ കടകമ്പോളങ്ങൾ അടച്ചും സ്വകാര്യ മേഖലക്ക് രണ്ടാഴ്ച അവധി നൽകിയുമാണ് സൗദി മുൻകരുതൽ ശക്തമാക്കിയത്. ഗൾഫിൽ ഏറെക്കുറെ എല്ലാ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും പ്രാർഥനകൾ നിർത്തി വെച്ചിരിക്കുകയാണ്. ഇത്തിഹാദ് ഇന്ത്യയിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിച്ചുരുക്കി. ബഹ്റൈനിൽ വിമാന സർവീസുകൾ കുറച്ചും വിസ ഓൺ അറൈവൽ സംവിധാനം പിൻവലിച്ചും നിയന്ത്രണ നടപടി കടുപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക