തൊടുപുഴ: കമിതാക്കൾ കൊക്കയിൽ ചാടി ജീവനൊടുക്കിയ നിലയിൽ. ചെപ്പുകുളം ഇരുകല്ലിൻമുടി മലയിൽനിന്ന് കൊക്കയിലേക്ക് ചാടിയാണ് 18വയസുള്ള യുവാവും യുവതിയും ജീവനൊടുക്കിയത്. തട്ടക്കുഴ കൂറുമുള്ളാനിയിൽ അരവിന്ദ് (18), മുളപ്പുറം കൂനംമാനയിൽ മെറിൻ (18) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹം 300 അടി താഴ്ചയിൽനിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. അരവിന്ദ് തൊടുപുഴയിൽ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയാണ്. ആന്ധ്രയിൽ നഴ്സിങ് വിദ്യാർഥിനിയാണ് മെറിൻ. ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നു.
ഒരാഴ്ച മുമ്പ് വീട്ടിലെത്തിയ മെറിനെ ബുധനാഴ്ച രാത്രി മുതൽ കാണാതായിരുന്നു. വീട്ടുകാർ ശനിയാഴ്ച രാവിലെ കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അരവിന്ദിന്റെ ബൈക്ക് ഇരുകല്ലിൻമുടി മലയുടെ സമീപം പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചുരിദാർ ഷാൾ ഉപയോഗിച്ച് ഇരുവരുടെയും ദേഹം കൂട്ടികെട്ടിയിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പൊലീസ് കരുതുന്നു. കരിമണ്ണൂർ പൊലീസും തൊടുപുഴയിൽനിന്നുള്ള അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക