കാസർകോട് : കാസര്‍കോട് സുരക്ഷയും നിയന്ത്രണവും ശക്തമാക്കി. നിരത്തിലിറങ്ങിയ വാഹനങ്ങൾ പൊലീസ് തടയുന്നു. റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും അഭ്യര്‍ഥനയുമില്ലെന്നും നടപടി മാത്രമേ ഉണ്ടാകൂവെന്നും കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു.
കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ തുറക്കും. ഇല്ലെങ്കില്‍ തുറപ്പിക്കും. ‘ഇനി നന്നാവു’മെന്നും കലക്ടർ അറിയിച്ചു. ജാഗ്രതാതല സമിതികള്‍ പഞ്ചായത്തുകളില്‍ സജീവമാണ്. വാഹനങ്ങള്‍ പരിശോധിക്കും. അനാവശ്യ യാത്രകൾ പാടില്ല. ആശുപത്രിയിലേക്കാണെങ്കിലും രേഖകള്‍ കാണിക്കണമെന്നും കലക്ടർ അറിയിച്ചു.
ഇന്നലെ മാത്രം പുതിയ അഞ്ച് കോവിഡ് കേസുകളാണ് കാസർകോട് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 19 ആയി. ജില്ലയിൽ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ ഇന്നലെ രാത്രി ഒൻപത് മണി മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.നിരോധനാജ്ഞയുടെ ഭാഗമായി ജില്ലയിലെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിർത്തലാക്കി.
പൊതു ഇടങ്ങളിലെ കൂട്ടം ചേരലുകൾക്കു കർശന നിരോധനം ഏർപ്പെടുത്തി. ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ എന്നിവ പൂർണമായും റദ്ദാക്കി. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ മാത്രം രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കും. എന്നാൽ നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ സംയമനത്തിന്റെ ഭാഷ ഉണ്ടാകില്ലെന്നും കർശന നടപടിയെടുക്കമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കൂടുതൽ ആളുകൾ ഐസലേഷനിലേക്കു പോകേണ്ടിവന്ന സാഹചര്യത്തിൽ 31 പഞ്ചായത്തുകളിലും മൂന്ന് മുൻസിപ്പാലിറ്റികളിലുമായി 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഐസലേഷൻ സെല്ലുകൾ അഥവാ കൊറോണ കെയർ സെന്ററുകൾ തുടങ്ങും.
നിലവിൽ ജില്ലയിലാകെ 762 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 41 പേർ ആശുപത്രികളിലും 721 പേർ വീടുകളിലും നിരീക്ഷണത്തിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക