പനി, വരണ്ട ചുമ, ശ്വാസതടസ്സം മുതലായവയൊക്കെയാണ് കോവിഡ്19 ബാധയുടെ പ്രകടമായ ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനും മുന്‍പ് തന്നെ രോഗബാധ തിരിച്ചറിയാമെന്നാണ് ബ്രിട്ടനില്‍ എന്‍ എച്ച് എസിലെ രണ്ട് ഡോക്ടര്‍മാരുടെ അനുഭവം പറയുന്നത്.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ അവരില്‍ നിന്നുമാണ് എന്‍ എച്ച് എസിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് അണുബാധയുണ്ടായത്. മണവും രുചിയും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നതായിരുന്നു അവരില്‍ ആദ്യം കണ്ട ലക്ഷണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അണുബാധ സ്ഥിരീകരിക്കപ്പെട്ടത്.
മൂക്ക്, കണ്ണുകള്‍, വായ എന്നിവയിലൂടെയാണ് കൊറോണ മനുഷ്യശരീരത്തില്‍ പ്രവേശിക്കുക എന്നതിനാല്‍ ഈ ലക്ഷണങ്ങളാകും ആദ്യം പ്രകടമാകുക. ഈ അവസ്ഥയില്‍ തന്നെ പരിശോധനയ്ക്ക് വിധേയനായാല്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനു മുന്‍പ് തന്നെ രോഗം സ്ഥിരീകരിക്കാനാകും. ഇത് ചികിത്സ എളുപ്പമാക്കും എന്നു മാത്രമല്ല, രോഗവ്യാപനവും ഫലപ്രദമായി തടയുവാന്‍ സഹായിക്കും.
നേരത്തെ, രോഗബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയത് രോഗികളുടെ ആദ്യ ലക്ഷണങ്ങള്‍ പനി, ചുമ, ക്ഷീണം, പേശി വേദന എന്നിവയായിരുന്നു. ഇത് ഒന്നാം ദിവസം പ്രകടമാകുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തിയത്. രോഗികള്‍ പ്രായമേറിയവരോ, നേരത്തെ മറ്റുരോഗങ്ങള്‍ ഉള്ളവരോ ആണെങ്കില്‍ അഞ്ചാം ദിവസത്തോടെ ഡിസ്പ്നിയ എന്നറിയപ്പെടുന്ന ശ്വാസതടസ്സ രോഗം ഉണ്ടാകും.
ഏഴാം ദിവസത്തോടെ ശ്വാസോച്ഛാസ സംബന്ധിയായ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതോടെയാണ് സാധാരണയായി എല്ലാവരും ആശുപത്രികളില്‍ എത്താറ്. അപ്പോഴേക്കും ശരീരത്തിലെ അണുബാധ വളരെ കൂടിയിരിക്കും. ഇത് ചികിത്സക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും, ഇതിനിടയില്‍ രോഗി ധാരാളം പേരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കാമെന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരുവാനുള്ള സാധ്യതയും വര്‍ദ്ധിക്കും.
എന്നാല്‍ ഇന്നലെ ബ്രിട്ടനില്‍ കണ്ടെത്തിയ രണ്ട് ലക്ഷണങ്ങള്‍ (രുചിയും ഗന്ധവും തിരിച്ചറിയുവാനുള്ള കഴിവ് നഷ്ടപ്പെടുന്നത്) രോഗം വളരെ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്നതാണ്. കൊറോണയുടെ വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ ഈ തിരിച്ചറിയലിനാവുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക