കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടു കടത്തി. 300 ഫിലിപ്പീന്‍സ് പൗരന്മാരെയാണ് നാടുകടത്തിയത്. തല്‍ഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 151 ഫിലിപ്പീനി വനിതകളെയും 16 പുരുഷന്മാരെയുമാണ് നാടുകടത്തിയത്.
ബുധനാഴ്ച ഉച്ചക്ക് 1.30നാണ് കുവൈത്ത് എയര്‍വേസ് ടെര്‍മിനലില്‍ നിന്നാണ് ഇവര്‍ വിമാനം കയറിയത്.ഒളിച്ചോടിയ 41 ഗാര്‍ഹികത്തൊഴിലാളികളെയും മാന്‍പവര്‍ അതോറിറ്റിക്കു മുന്നില്‍ കീഴടങ്ങിയ 91 അനധികൃത താമസക്കാരെയും ഇതോടൊപ്പം നാടുകടത്തി.
രാജ്യത്തെ ജയിലുകള്‍ നിറഞ്ഞതിനെ തുടര്‍ന്നാണ് അതത് രാജ്യങ്ങള്‍ക്ക് തടവുകാരെ കൈമാറി തിരക്ക് കുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതർ പറഞ്ഞു. ഫിലിപ്പീന്‍സ് എംബസിയുമായി സഹകരിച്ചാണ് കുവൈത്ത് അധികൃതര്‍ തൊഴിലാളികളെ തിരിച്ചയക്കാന്‍ നടപടി സ്വീകരിച്ചത്.
കുവൈത്താണ് വിമാനം ഏര്‍പ്പെടുത്തിയതും യാത്രാചെലവ് വഹിച്ചതും. നേരേത്ത തൊഴിലാളികളെ സ്വീകരിക്കുന്നതിന് ഫിലിപ്പീന്‍സ് നിബന്ധന വെച്ചിരുന്നു. ഇവര്‍ കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിബന്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക