വാഷിങ്ടന്‍ : കോവിഡ് ഭീതിയുടെ നിഴലില്‍ കഴിയുന്ന അമേരിക്കയില്‍നിന്നു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ഇപ്പോഴത്തെ നിയന്ത്രണ നടപടികള്‍ എല്ലാം പാലിക്കുകയാണെങ്കില്‍ പോലും ജൂലൈ അവസാനത്തോടെ അമേരിക്കയിലെ കോവിഡ് മരണസംഖ്യ 81,000 ആകുമെന്ന് വാഷിങ്ടന്‍ സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്.
ഏപ്രില്‍ അവസാനത്തോടെ തന്നെ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ക്കും ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് കിടക്കകള്‍ക്കും കൊടുംക്ഷാമം നേരിടുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്കുന്നു.
ലോക്ഡൗണില്‍ തുടരുകയാണെങ്കില്‍ കോവിഡ് വ്യാപനത്തിന്റെ നിരക്ക് ഈ വേനല്‍ക്കാലത്തോടെ കുറയ്ക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ ഒരു കാരണവശാലും സാമൂഹിക അകലം പാലിക്കലും മറ്റു നിയന്ത്രണ നടപടികളും ഒഴിവാക്കരുതെന്നും സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയില്‍ ഇപ്പോഴുള്ള മരണനിരക്ക് ജൂലൈ അവസാനം വരെ തുടരുമെന്നാണു ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ രണ്ടാം വാരം ആകുന്നതോടെ അമേരിക്കയിലെ ആശുപത്രിക്കിടക്കളുടെയും ഐസിയുകളുടെയും എണ്ണത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരും.
21 സംസ്ഥാനങ്ങള്‍ക്കും ഇപ്പോഴുള്ളതിനേക്കാള്‍ ഏതാണ്ട് 50 ശതമാനത്തോളം ഐസിയു കിടക്കകള്‍ അധികമായി വേണ്ടിവരും. പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും ലോക ആരോഗ്യ സംഘടനയില്‍നിന്നും അമേരിക്കന്‍ ഹോസ്പിറ്റല്‍ അസോസിയേഷനില്‍ നിന്നും ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക