തിരുവനന്തപുരം: എല്ലാ റേഷൻ കാർഡുടമകൾക്കും നൽകുന്ന 15 കിലോഗ്രാം സൗജന്യ അരിയുടെ വിതരണം ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ഏപ്രിൽ മാസം മുഴുവൻ ലഭിക്കും. അതിനാൽ വാങ്ങാൻ തിരക്കുകൂട്ടരുതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.എല്ലാ ഇനം കാർഡ് ഉടമകൾക്കും സൗജന്യ അരി ലഭിക്കും. 87.14 ലക്ഷം കാർഡ് ഉടമകളാണുള്ളത്.
അരിവിതരണം
മഞ്ഞക്കാർഡ്: അന്ത്യോദയ അന്നയോജന വിഭാഗമായ ഇവരുടെ റേഷൻ സാധനങ്ങൾക്കു വില ഈടാക്കുന്നില്ല. 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നത് തുടരും.
പിങ്ക് കാർഡ്: മുൻഗണനാ വിഭാഗമായ ഇവർക്ക് കിലോയ്ക്കു 2 രൂപയ്ക്കു നൽകിയിരുന്ന അരിയും ഗോതമ്പും ഇതോടൊപ്പം സൗജന്യമായി ലഭിക്കും.
നീല കാർഡ്: മുൻഗണന–സബ്സിഡി വിഭാഗമായ ഇവർക്ക് കിലോയ്ക്കു 4 രൂപ നിരക്കിലാണ് 2 കിലോ അരി നൽകിയിരുന്നത്. ഇനി 15 കിലോ അരി സൗജന്യമായി ലഭിക്കും.
വെള്ള കാർഡ്: മുൻഗണനേതര വിഭാഗമായ ഇവർക്ക് കിലോയ്ക്കു 10.90 രൂപയ്ക്കാണ് അരി നൽകിയിരുന്നത്. അവർക്കും 15 കിലോ അരി സൗജന്യമായി നൽകും.
ഫ്രീ കിറ്റ് വിതരണം ഇന്നു മുതൽ
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവർക്കും 1000 രൂപ വിലവരുന്ന ഭക്ഷ്യകിറ്റ് ഇന്നു മുതൽ നൽകും. പഞ്ചസാര, ചെറുപയർ, വൻപയർ, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, തേയില, ആട്ട, ഉഴുന്ന്, സാമ്പാർ പൊടി, രസപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, ഉപ്പ്, സോപ്പ് എന്നിവയടങ്ങുന്ന കിറ്റ് മുൻഗണനാ വേർതിരിവില്ലാതെയാണ് നൽകുന്നത്. സപ്ലൈകോ ഷോപ്പുകളിൽ നിന്ന് ജില്ലാ ഭരണാധികാരികൾക്ക് കൈമാറും.തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വീടുകളിൽ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക