പത്തനംതിട്ട : ഭാവിയില്‍ ഉണ്ടായേക്കാവുന്ന കൊറോണ വൈറസ് രോഗങ്ങളെ ചെറുക്കാന്‍ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നടക്കുന്ന ആഗോള വൈറോം പ്രോജക്ടും വണ്‍ ഹെല്‍ത്ത് എന്ന പദ്ധതിയും പ്രതീക്ഷയേകുന്നതായി സാംക്രമികരോഗ ഗവേഷകനായ ഡോ. രാജേഷ് ഭാട്യ.
പദ്ധതി നടപ്പായാല്‍ എല്ലാത്തരം മഹാമാരികളുടെയും അന്ത്യം കുറിയ്ക്കാനാവുമെന്ന് കോവിഡ് ബാധ തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഏഷ്യന്‍ വിഭാഗം മുന്‍ മേധാവിയായിരുന്ന ഡോ. രാജേഷ് പ്രതീക്ഷ പ്രകടിപ്പിച്ചു.
വൈറോം പ്രോജക്ടും വണ്‍ ഹെല്‍ത്ത് പദ്ധതിയും നടപ്പായാല്‍ മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ള എല്ലാത്തരം കൊറോണ വൈറസുകളെപ്പറ്റിയും ലോകാരോഗ്യ സംഘടനയ്ക്കു മുന്നറിയിപ്പു നല്കാന് കഴിയും.
നിരീക്ഷണത്തിലെ വിവരം രാജ്യാന്തര തലത്തില്‍ കൈമാറാത്തതിലെ പാളിച്ചയാണ് വൈറസ് രോഗം പിടിവിട്ടുപോകാന്‍ കാരണം. പൊതുജനാരോഗ്യവും മൃഗസംരക്ഷണവും ആഗോള തലത്തില്‍ ഏകോപിപ്പിച്ചു സ്ഥിതി വിവരക്കണക്കുകളുടെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തില്‍ ചട്ടം (പ്രോട്ടോക്കോള്‍) രൂപീകരിക്കണം.
ലോകമെങ്ങുമുള്ള മൃഗസംരക്ഷണ- ആരോഗ്യ-ശാസ്ത്ര-പരിസ്ഥിതി-വനം വകുപ്പുകള്‍ ഒരേ കുടക്കീഴില് അണിനിരന്നു ഗവേഷണ- നിരീക്ഷണ- പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തണം.
സസ്തനികളിലും ഉരഗങ്ങളിലും പക്ഷികളിലുമായി ഏകദേശം 16 ലക്ഷം തരത്തിലുള്ള വൈറസുകളാണുള്ളതെന്നും ഇതില്‍ ഏഴു ലക്ഷത്തിനും പുതിയ തരം രോഗങ്ങള്‍ പരത്താനാവുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 260 തരം വൈറസുകളെപ്പറ്റി മാത്രമാണു മനുഷ്യന് അറിവുള്ളത്.
ബാക്കി 99. 9 ശതമാനവും വനങ്ങളിലും വന്യജീവികളിലുമായി മറഞ്ഞിരിക്കയാണ്. വനം നശിപ്പിച്ചാല്‍ നാട്ടിലേക്കിറങ്ങുന്ന ജീവികളിലൂടെ വൈറസുകള്‍ മനുഷ്യരിലേക്കു കടക്കും.
ഇവയ്ക്കൊന്നും കൃത്യമായ പ്രതിരോധ വാക്സിനുകളോ പ്രതിവിധി മരുന്നുകളോ പെട്ടെന്നു വികസിപ്പിക്കാനാവില്ല. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളിലാണു മഹാമാരി വിതയ്ക്കുന്ന ജന്തുജന്യവൈറസുകള് പെരുകിയതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേർച്ചിനു വേണ്ടി പ്രസിദ്ധീകരിച്ച പഠനത്തില്‍ ഡോ. രാജേഷ് ഭാട്യ മുന്നറിയിപ്പു നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക