തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ കർശനനിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. നാളെ മുതൽ എപ്പിഡമിക് ആക്ട് പ്രകാരമുള്ള കേസെടുക്കാനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗൺ ലംഘിച്ചവർക്കെതിരെ 22,338 കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങൾ പിടിച്ചെടുത്തതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. റോഡിലെ പരിശോധനയും നിയന്ത്രണവും കൂടുതൽ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ലോക്ക്ഡൗൺ തുടരുന്നതിനിടെ റോഡുകളിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിസാരകാര്യങ്ങൾക്ക് സത്യവാങ്മൂലം തയ്യാറാക്കി റോഡിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
അനാവാശ്യമായി റോഡിലിറങ്ങുന്നതിനായി സത്യവാങ്മൂലം നൽകുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക