തൃശൂര്‍: കോഴിക്കോടും കുന്നംകുളത്തും അജ്ഞാത ജീവിയെ കണ്ടു എന്ന ആശങ്ക നില നില്‍ക്കുമ്ബോള്‍ വടക്കഞ്ചേരി എംഎല്.എ അനില്‍ അക്കരയുടെ വീട്ടില്‍ ഉടലറുത്തുമാറ്റിയ പൂച്ചയുടെ തല. വീടിന് സമീപത്തെ തൊഴുത്തില്‍ വെള്ളം നിറച്ച് വച്ചിരുന്ന വീപ്പയിലാണ് പൂച്ചയുടെ തല കണ്ടെത്തിയത്. പൂച്ചയുടെ തല കണ്ട ദിവസം പുലര്‍ച്ചെ അയല്‍വാസിയായ വീട്ടമ്മ വെള്ള വസ്ത്ര ധാരിയെ കണ്ടു എന്ന് പറഞ്ഞതോടെയാണ് സംബവത്തില്‍ ആശങ്ക ഉടലെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. എംഎല്‍എയുടെ ഭാര്യ ജിനി അനില്‍ പാല് കറന്നെടുക്കാനായി തൊഴുത്തിലെത്തിയപ്പോഴാണ് പശുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന വെള്ളം നിറച്ച പ്ലാസ്റ്റിക് വീപ്പയില്‍ പൂച്ചയുടെ തല കണ്ടത്. കാക്കയോ മറ്റോ കൊത്തി കൊണ്ടിട്ടതാണ് എന്ന് കരുതി അപ്പോല്‍ തന്നെ സമീപത്ത് കുഴിച്ചു മൂടി. എന്നാല്‍ കുറച്ചു സമയത്തിന് ശേഷം അയല്‍ വട്ടിലെ വീട്ടമ്മ പുലര്‍ച്ചെ അഞ്ചരയോടെ തൊഴുത്തിന് സമീപം വെളുത്ത വസ്ത്രം ധരിച്ച ആരോ നില്‍ക്കുന്നത് കണ്ടു എന്ന് പറഞ്ഞു. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മനസ്സിലായത്.
അനില്‍ അക്കര പറയുന്നതിങ്ങനെ; വീടിനു പുറകില്‍ പശുത്തൊഴുത്തുണ്ട്. ഇതിനു സമീപത്താണ് പുലര്‍ച്ചെ അഞ്ചരയ്ക്കു ആളെ കണ്ടത് എന്ന് അയല്‍വീട്ടിലെ ചേച്ചി പറഞ്ഞത്. പശുവിനു വെള്ളം കുടിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന വലിയ പാത്രത്തിലാണു പൂച്ചത്തല കണ്ടത്. എല്ലാദിവസവും ഈ പാത്രത്തിലെ വെള്ളം മാറ്റാറുണ്ട്. പൂച്ചത്തല കൂടി കണ്ടതും തൊഴുത്തിനു സമീപം ആളെ കണ്ടതും കൂടി കൂട്ടിവായിച്ചപ്പോഴാണ് സംഗതി ഗൗരവമാണെന്ന് ബോധ്യപ്പെട്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
എംഎല്‍എ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പേരാമംഗലം പൊലീസ് സ്ഥലത്തെത്തി. പൊലീസിന്റെ സാന്നിധ്യത്തില്‍ എംഎല്‍എ തന്നെ കുഴിച്ചിട്ടിരുന്ന പൂച്ചയുടെ തല മണ്ണ് നീക്കി പുറത്തെടുത്തു. പൊലീസ് വിശദമായ പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എംഎല്‍എ കുടുംബസമേതം താമസിക്കുന്ന വീട്ടില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായത് സാമൂഹികവിരുദ്ധര്‍ വാര്‍ത്താ പ്രാധാന്യത്തിനു വേണ്ടി ചെയ്തതാകാമെന്നു പൊലീസ് സംശയിക്കുന്നു. അജ്ഞാത രൂപത്തിന്റെ കിംവദന്തികള്‍ നാടൊട്ടുക്കും പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയും പൊലീസും ആവര്‍ത്തിച്ച് അജ്ഞാതരൂപമില്ലെന്ന് പറഞ്ഞിരുന്നു. സാമൂഹിക വിരുദ്ധരുടെ വികൃതികള്‍ക്ക് കൂറേക്കൂടി വിശ്വാസ്യത കിട്ടാനാകും എംഎല്‍എയുടെ വീട് തിരഞ്ഞെടുത്തതെന്ന് പൊലീസ് സംശയിക്കുന്നു.
അയല്‍ വീട്ടിലെ സ്ത്രീ അജ്ഞാത രൂപത്തെ കണ്ടു എന്ന് പൊലീസിന് മൊഴി നല്കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എംഎല്‍എയുടെ വീടിന് സമീപത്തുള്ള ഒരു സി.സി.ടി.വി ക്യാമറയില്‍ വെള്ള വസ്ത്രം ധരിച്ച് കുടചൂടി ഒരാള്‍ സൈക്കിളില്‍ പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടൊട്ടുക്ക് അരിച്ചു പെറുക്കുകയാണ്.
ഉടലിന്റെ മറ്റുഭാഗം കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൂച്ചയുടെ തല മറ്റെവിടെയെങ്കിലും അറുത്തുമാറ്റിയ ശേഷമാകാം എംഎല്‍എയുടെ വീട്ടില്‍ കൊണ്ടിട്ടത് എന്നാണ് പൊലീസ് അനുമാനം. കുന്നംകുളത്തും കോഴിക്കോടും അജ്ഞാതരൂപത്തെ കണ്ടെന്ന പേരില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു. ലോക്ഡൗണ്‍ പ്രമാണിച്ച് വീട്ടിലിരിക്കേണ്ടി വന്ന സാമൂഹിക വിരുദ്ധരുടെ മനസില്‍ ഉദിച്ച ആശയമാകാം പൂച്ചത്തലയെന്നു പൊലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക