ഈ കഥ നടക്കുന്നത് ന്യൂസീലൻഡിൽ ആണ്. സഹോദരിമാരായ മാര്ഗരന്റെയും സ്യൂയുടെയും കഥയാണിത്. 65വയസുള്ള സ്യൂ ഭർത്താവ് ഡേവിഡിനൊപ്പം യൂ. കെ യിലാണ്. മാര്‍ഗരറ്റ് ഭർത്താവ് ജോണിനൊപ്പം ന്യൂസീലൻഡിലും.ഇനിയാണ് കഥ തുടങ്ങുന്നത്.
20 വർഷം മുൻപ് തന്റെ 45ആം വയസിലാണ് തനിക്കൊരു സഹോദരിയുണ്ടെന്ന് സ്യൂ അറിയുന്നത്. സ്യൂയുടെ അമ്മയെ വിവാഹം കഴിക്കുന്നതിനു മുൻപ് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധത്തിലുണ്ടായ കുട്ടിയാണ് മാര്‍ഗരറ്റ്.
ജനിച്ചു കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മാര്‍ഗരറ്റിനെ അനാഥാലയത്തിൽ ഏല്പിച്ചാണ് സ്യൂന്റെ അമ്മയെ അദ്ദേഹം കല്യാണം കഴിച്ചത്. സ്യൂ അന്വേഷണമായി. തിരയാവുന്ന സൈറ്റുകളിലൊക്കെ തിരഞ്ഞു. ആശുപത്രികളിൽ അനേഷിച്ചു. ആ അന്വേഷണത്തിൽ ഒരുകാര്യം അറിഞ്ഞു. മാര്‍ഗരറ്റ് ന്യൂസീലൻഡിൽ ഉണ്ടെന്ന്.
ഉടൻ സ്യൂ വിവരങ്ങൾ ന്യൂസീലന്‍ഡിലെ ജനറൽ രജിസ്റ്റർ ഓഫീസിനു നൽകി. അവരും അന്വേഷണം തുടങ്ങി. തിരഞ്ഞു തിരഞ്ഞു ഒടുവിൽ അത് സംഭവിച്ചു. മാര്ഗരറ്റിനെകുറിച്ചുള്ള വിവരങ്ങൾ സ്യൂന്റെ ഈമെയിലിൽ കിട്ടി. ഈമെയിൽ വിലാസത്തിൽ സ്യൂ എല്ലാ വിവരങ്ങളും വെച്ച് സുദീർഘമായ ഒരു സന്ദേശമയച്ചു. കാത്തിരുന്നു. കഥയുടെ രണ്ടാം ഭാഗത്തു നമുക്ക് മാര്‍ഗരറ്റിനെ പറ്റി അറിയാം.
പതിവ്പോലൊരു പുലർകാലത്തു ചൂട് ചായയുമായി കിടക്കയിലിരുന്ന് ലാപ്പ്ടോപ്പിൽ സിനിമ കാണുകയാണ് മാര്‍ഗരറ്റ്. പെട്ടെന്നു സ്ക്രീനിൽ ഒരു മെയിൽ അറിയിപ്പ് കിട്ടി. വായിക്കുംതോറും മാര്‍ഗരറ്റിന്റെ ശ്വാസഗതി കൂടിക്കൂടി വന്നു.
തനിക്കൊരു സഹോദരിയുണ്ടെന്നും അനാഥയല്ല താനെന്നും അറിഞ്ഞ നിമിഷം കരയാനല്ലാതെ മറ്റൊന്നിനുമായില്ല അവർക്ക്. പിന്നെയെല്ലാം വേഗത്തിലായിരുന്നു. ഫോണിൽ സംസാരിച്ചു. പെട്ടെന്ന് ഒരു ചെറു സന്ദർശനമൊരുക്കി.
ഇനിയാണ് കഥയുടെ മൂന്നാം ഭാഗം. അവധിക്കാലമാഘോഷിക്കാൻ രണ്ടുമാസക്കാലത്തെ യാത്രക്ക് ഇത്തവണ സ്യൂവും ഭർത്താവും തിരഞ്ഞെടുത്തത് ന്യൂസീലൻഡ് ആയിരുന്നു. ഉദ്ദേശം രണ്ടാണ്. അവധിക്കാല ആഘോഷം ഒപ്പം മാര്‍ഗരറ്റിനൊപ്പം ഒരാഴ്ച. ന്യൂസീലൻഡിലെത്തി രണ്ട് ആഴ്ച കഴിഞ്ഞതും കോവിഡ് വ്യാപനത്തിൽ രാജ്യം ലോക്ക്ഡൗണിലായി. മാര്‍ഗരറ്റിനൊപ്പം സ്യൂവും..
ലോക്ക് ഡൗണിനെ ലോകമെത്ര വെറുക്കുന്നോ അതിനു നേർ വിപരീതമായി മാര്‍ഗരേറ്റും സ്യൂവും ഈ അടച്ചിടലിനെ ഇഷ്ടപെടുന്നു. നഷ്ടമായ ബാല്യകൗമാരക്കാലം തിരിച്ചു പിടിക്കുകയാണ് രണ്ടാളും. ഇവരുടെ കളികൾ കണ്ട് അന്തംവിട്ട് ഭർത്താക്കന്മാരും. സാഹോദര്യത്തിന്റെ സുന്ദരനിമിഷങ്ങൾ ആഘോഷമാക്കുന്നിടത്തു കഥ തീരുകയാണ്. വീണ്ടും തുടരാൻ…
പ്രതികരിക്കാൻ ഇവിടെ എഴുതുക