കണ്ണൂര്‍ പാനൂരിലെ നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിന്റെ അറസ്റ്റ് വൈകുന്നതില്‍ പൊലീസിനെതിരെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ. അറസ്റ്റുണ്ടായില്ലെങ്കില്‍ പൊലീസിനെതിരെ കര്‍ശന നടപടി എടുക്കേണ്ടി വരും. കേരള പൊലീസിന് അപമാനമാകുന്ന രീതി ഉണ്ടാകരുതെന്നും കെ.കെ ശൈലജ മുന്നറിയിപ്പ് നല്കി.
മന്ത്രി പറഞ്ഞതിങ്ങനെ- “കേസ് അറിഞ്ഞപ്പോള്‍ തന്നെ ഞാൻ ഡി.വൈ.എസ്.പി വേണുഗോപാലിനെ നേരിട്ട് വിളിച്ചിരുന്നു. അപ്പോൾ ആ കുഞ്ഞിന്റെ രക്ഷിതാക്കൾ അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നു. അവരുടെ മുന്നിൽ വച്ച് അദ്ദേഹം ഉറപ്പുതന്നതാണ് പ്രതിയെ പിടിക്കുമെന്ന്. പിന്നീട് ഞാൻ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ തിരക്കിലായിപ്പോയി.
പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു എന്നാണ് കരുതിയത്. പക്ഷേ അതുണ്ടായില്ല. പിന്നീട് വിളിച്ചപ്പോൾ പ്രതി ഒളിവിലാണെന്നാണ് ലഭിച്ച മറുപടി. ഞാൻ ഡിജിപിയെ വിളിച്ച് ഉടൻ പ്രതിയെ പിടിക്കണമെന്ന് പറഞ്ഞു. ഡിവൈഎസ്പിയോട് വീണ്ടും കർശനമായി ആവശ്യപ്പെട്ടു. ആ കുഞ്ഞ് അനുഭവിച്ച കാര്യങ്ങൾ ഓർക്കാൻ പോലും പറ്റാത്ത ഒന്നാണ്. ആ ക്രൂരത കാണിച്ച പ്രതിയെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ലെങ്കിൽ കേരള പൊലീസിന് തന്നെ അപമാനമാണ്”.
ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. അധ്യാപകന് നാലാം ക്ലാസുകാരിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങൾ കഴിഞ്ഞിട്ടും പത്മരാജനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോക്സോപ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക