കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക. ചൈനയെ ലോകാരോഗ്യ സംഘടന അതിരുവിട്ടു സഹായിക്കുന്നുവെന്നും വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അമേരിക്കന്‍ പ്രസിഡ്ന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 2000ത്തിലധികം പേരാണ്. രോഗവ്യാപന തോത് അമേരിക്കയില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഇതിനിടെയാണ് ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനം. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയോട് പക്ഷപാതം കാണിക്കുന്നെന്നും കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും ട്രംപ് ആരോപിച്ചു. ചൈനയില്‍ രോഗം സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടന മറച്ചുവെച്ചു. സംഘടന അതിന്റെ കടമ നിര്‍വഹിക്കേണ്ട സമയത്ത് ചൈനയെ കൂടുതല്‍ പിന്തുണച്ചത് ശരിയല്ല. കൃത്യമായ വിലയിരുത്തലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ധനസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു.
ചൈനയെ ലോകാരോഗ്യ സംഘടന കൂടുതല്‍ പിന്തുണക്കുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ ധനസഹായം നിര്‍ത്തലാക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ധനസഹായം നിര്‍ത്തലാക്കിയത് ലോകാരോഗ്യ സംഘടനക്ക് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക