വുഹാൻ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊക്കെ മാറി അതിന്റെ അതിർത്തിപ്രദേശങ്ങളിലൊന്നിൽ സ്ഥിതിചെയ്യുന്ന ഗവേഷണ കേന്ദ്രമാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(WIV).
അമേരിക്കൻ ഏജൻസികൾ, ‘എങ്ങനെയാണ് ഈ വൈറസ് ലോകത്തിലേക്ക് എത്തിപ്പെട്ടത്’ എന്നത് സംബന്ധിച്ച് വിശദമായ ഒരു അന്വേഷണത്തിലാണ് എന്ന് പ്രസ്താവിച്ച അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപെയോ ആണ്, ചാരം മൂടിക്കിടന്ന വിവാദങ്ങളുടെ കനൽക്കട്ടകൾ ഇന്നലെ വീണ്ടും ഊതിയാളിച്ചത്.
ചൈനീസ് ശാസ്ത്രജ്ഞരും ഗവൺമെന്റ് പ്രതിനിധികളും ഒരേ സ്വരത്തിൽ പറയുന്നത് വുഹാനിലെ ഹ്വാനൻ സീഫുഡ് മാർക്കറ്റ് എന്നറിയപ്പെടുന്ന വലിയൊരു മത്സ്യമാംസവിപണന ശാലയിൽ നിന്നാണ് ഈ വൈറസ് ലോകത്തെമ്പാടും പടർന്നത് എന്നാണ്.
കാടുകളിൽ നിന്ന് നിഷ്കാസിതരാക്കപ്പെട്ട ചിലയിനം വവ്വാലുകളിൽ നിന്ന്, സീഫുഡ് മാർക്കറ്റിലെ കൂടുകളിൽ അടച്ചിട്ട ഈനാംപേച്ചികളിലേക്ക് പകർന്നു കിട്ടിയ വൈറസുകൾ, ചൈനക്കാരുടെ വിചിത്രമായ ഭക്ഷണശീലങ്ങളിലൂടെ മനുഷ്യരിലേക്ക് പകരുകയായിരുന്നു എന്ന തിയറിയാണ് ചൈന പ്രചരിപ്പിക്കാൻ ശ്രമിച്ചുപോരുന്നത്.
എന്നാൽ, മേൽപ്പറഞ്ഞ ബയോ സേഫ്റ്റി ലാബ് സ്ഥിതിചെയ്യുന്നത് ഈ സീഫുഡ് മാർക്കറ്റിൽ നിന്ന് വെറും 21 കിലോമീറ്റർ അകലെയാണ് എന്നത് മറ്റുപല വിവാദങ്ങൾക്കും മുമ്പുതന്നെ തിരികൊളുത്തുകയുണ്ടായിട്ടുണ്ട്. അങ്ങനെ ചില വിവാദങ്ങൾക്കാണ് പോംപെയോ ഇന്നലെ വീണ്ടും തീപിടിപ്പിച്ചത്.
പതിനാറാം തീയതി നടന്ന പ്രസ് മീറ്റിൽ ഫോക്സ് ന്യൂസ് പ്രതിനിധി ജോൺ റോബർട്സ് പ്രസിഡന്റ് ട്രംപിനോട് കൊറോണ വൈറസ് എങ്ങനെ പുറംലോകം കണ്ടു എന്നതിനെപ്പറ്റി, വുഹാനിലെ ലാബുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി. ”
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ച കാരണമാണ് ഈ വൈറസ് രക്ഷപ്പെട്ടത് എന്ന തരത്തിലുള്ള വാർത്തകൾ വരുന്നുണ്ടല്ലോ. അവിടത്തെ ഒരു ഇന്റേണിന്റെ അശ്രദ്ധ വൈറസിനെ അവരിലേക്ക് പകരാനിടയാക്കി, അവർ അത് സ്വന്തം ശരീരത്തിലെ അണുബാധയുടെ രൂപത്തിൽ ആ അതീവസുരക്ഷാ ലാബിന്റെ ചുവരുകൾക്ക് പുറത്തെത്തിച്ചു, പിന്നീട് സ്വന്തം ബോയ്ഫ്രണ്ടിന് അത് പകർന്നു നൽകി.
അയാളിൽ നിന്ന് ആ വൈറസ് ഹുവാനിൻ സീഫുഡ് മാർക്കറ്റിലെത്തി, അവിടെ നിന്ന് ലോകത്തെ മറ്റുഭാഗങ്ങളിലേക്കും. ഇത്തരത്തിൽ ഒരു വർത്തയുണ്ടല്ലോ. പ്രസിഡന്റ് ട്രംപ് അങ്ങയുടെ പ്രതികരണമെന്താണ്?” എന്നായിരുന്നു ചോദ്യം.
അതിനോടുള്ള ട്രംപിന്റെ പ്രതികരണം ആ ഗൂഢാലോചനാ സിദ്ധാന്തത്തിന് ഊർജ്ജം പകരുന്ന തരത്തിലുള്ളതായിരുന്നു. “അങ്ങനെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല എങ്കിലും, അങ്ങനെ ഒരു കഥ ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കുന്നുണ്ട് എന്ന് സമ്മതിക്കാതെ വയ്യ.” എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഇന്നലെ തങ്ങളുടെ പരിപാടിയിൽ പങ്കെടുത്ത സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപെയോയോട് ന്യൂസ് അവതാരക വീണ്ടും ജോൺ റോബർട്സിന്റെ ചോദ്യത്തെക്കുറിച്ച് ചോദിച്ചു. അവരോടുള്ള മൈക്ക് പോംപിയോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു,” ചൈന ഇതുവരെ അങ്ങനെ ഒരു കാര്യം സ്ഥിരീകരിച്ചിട്ടില്ല. വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലെ സീഫുഡ് മാർക്കറ്റിൽ നിന്നാണ് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ.
ആ മാർക്കറ്റിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രമകളെയാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന അതീവ സുരക്ഷാ ബയോ സേഫ്റ്റി ലാബ് സ്ഥിതിചെയ്യുന്നത് എന്നതും എല്ലാവർക്കും അറിയാം. ഇനിയും ഒരുപാട് കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അമേരിക്കൻ ഗവണ്മെന്റ് അതിന്റെ പിന്നാലെതന്നെയുണ്ട്. ചൈനീസ് സർക്കാർ കാര്യങ്ങൾ തുറന്നുപറയേണ്ടതുണ്ട്.
അവർ ഇനിയും സുതാര്യത കാണിക്കേണ്ടതുണ്ട്. ഞങ്ങളോട് സഹകരിക്കണമെന്നുണ്ട് എന്ന് ചൈനീസ് അധികാരികൾ പറയുന്നുണ്ട്. സഹകരിക്കാനുള്ള ഏറ്റവും എളുപ്പവഴി ഈ വൈറസ് എങ്ങനെ ലോകത്തേക്ക് ചോർന്നു എന്ന കാര്യം കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിൽ വസ്തുതകൾ തുറന്നു പറയുക, ഒളിച്ചു വെക്കാതിരിക്കുക എന്നതാണ്. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് കാര്യങ്ങൾ ഇത്ര കുഴപ്പത്തിലേക്ക് നയിച്ചത്.
ഈ വൈറസിനെപ്പറ്റി അറിഞ്ഞത് തൊട്ട്, ലോകത്തോട് വിളിച്ചുപറയുന്നത് വരെ അവർ പാഴാക്കിയത് നിർണായകമായ ദിവസങ്ങളാണ്. അതിനിടെ നിരവധി പേര് വുഹാനിൽ നിന്ന് പലയിടത്തേക്കും വരികയും പോവുകയുമുണ്ടായി, വൈറസും അതോടൊപ്പം ലോകരാജ്യങ്ങളിൽ പാലത്തിലേക്കും സഞ്ചരിച്ചു. ആ സുതാര്യതക്കുറവിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. ഇന്ന് ഏറ്റവും അധികമായി ചൈനയിൽ നിന്ന് ലോകം പ്രതീക്ഷിക്കുന്ന ഒന്ന് സുതാര്യതയാണ്.
ചൈന ഇതുവരെ ലോകരാഷ്ട്രങ്ങളിലെ സയന്റിസ്റ്റുകളെ ആ ലബോറട്ടറിക്കുള്ളിലേക്ക് കടത്തിവിടുകയോ ഈ ആരോപണം അന്വേഷിക്കാൻ അനുവദിക്കുകയോ ചെയ്തിട്ടില്ല. നമ്മൾ ഇപ്പോൾ സംസാരിക്കുമ്പോൾ പോലും ആ ലാബിനുള്ളിൽ എന്താണ് നടക്കുയാണതെന്ന് ആർക്കുമറിയില്ല”.
വാഷിങ്ടൺ പോസ്റ്റും ഫോക്സ് ന്യൂസും ഒരുപോലെ ആവർത്തിക്കുന്നത് ഒരേകാര്യമാണ്. “ഇതൊരു ബയോളജിക്കൽ വാർഫെയർ ആക്രമണം ഒന്നും ആവാൻ തരമില്ല. സാധ്യതയുള്ളത് ചൈനീസ് ശാസ്ത്രജ്ഞരുടെ ഭാഗത്തു നിന്നുണ്ടായ ഒരു സൂക്ഷ്മതക്കുറവ്. അതിന്റെ ഫലമായി ആ ഹൈ സെക്യൂരിറ്റി ബയോ സേഫ്റ്റി ലാബിൽ നിന്ന് ചോർന്നു പുറംലോകത്തെത്തിയ ഒരു ജനിതകമായ മ്യൂട്ടേഷനു വിധേയമാക്കിയ കൊറോണാ വൈറസ്, അതാണ് ഇന്നത്തെ ഈ കൊവിഡ് 19 ഭീതിക്ക് അടിസ്ഥാനം”.
ലാബിൽ നിന്ന് ‘അബദ്ധവശാൽ ചോർന്നു’ എന്ന തിയറിക്ക്, ചൈന സ്വന്തം പൗരന്മാർക്കുമേൽ ജൈവായുധ ആക്രമണം നടത്തി’ എന്ന സിദ്ധാന്തത്തെക്കാൾ വിശ്വാസ്യത അമേരിക്കക്കാർക്കിടയിൽ ആർജ്ജിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊവിഡ് 19 മഹാമാരിയുടെ ലോകത്തിലെ തന്നെ പേഷ്യന്റ് സീറോ ഈ ഗവേഷണസ്ഥാപനത്തിൽ പഠനപരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരുന്ന ഒരു വവ്വാൽ വൈറസിൽ നിന്ന് സംക്രമിതനായതാകാം എന്ന വാദമാണ് ന്യൂസ് ആവര്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക