ലണ്ടൻ : ബ്രിട്ടിഷ് ചരിത്രത്തിലെ കുപ്രസിദ്ധ കുറ്റവാളികളിൽ ഒരാളായ റെയ്ന്‍ഹാര്‍ഡ് സിനഗയെ വെസ്റ്റ് യോർക്ഷയറിലെ ജയിലിലേക്ക് മാറ്റി. മാഞ്ചസ്റ്ററിലെ സ്ട്രേഞ്ച്വേയ്സ് ജയിലില്‍നിന്നാണ് ഇന്തൊനീഷ്യൻ സ്വദേശിയായ സിനഗയെ എ കാറ്റഗറിയില്‍പ്പെട്ട വെസ്റ്റ് യോർക്ഷയറിലെ വേക്ക്ഫീൾഡ് ജയിലിലേക്ക് മാറ്റിയത്. രാജ്യത്തെ കൊടുംകുറ്റവാളികളെ മാത്രം താമസിപ്പിക്കുന്ന വേക്ക്ഫീൾഡ് ജയിൽ ‘ഭീകരരുടെ മാളിക’ എന്നാണറിയപ്പെടുന്നത്. സ്ട്രേഞ്ച്വേയ്സിൽ സിനഗ വളരെ സന്തോഷവാനായി കണ്ടു.
അതുകൊണ്ടാണ് ജയിലുമാറ്റാൻ തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഒന്നുമുണ്ടായിട്ടില്ല.
136 ബലാത്സംഗ കേസുകളിലും 23 മറ്റു ലൈംഗികാതിക്രമ കേസുകളിലും പ്രതിയായ സിനഗയെ 2018ലാണ് ആദ്യ തടവുശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് ഇക്കഴിഞ്ഞ ജനുവരിയിൽ മാഞ്ചസ്റ്ററിലെ ക്രൗൺ കോടതി ജീവപര്യന്തം ശിക്ഷയ്ക്കും വിധിച്ചു. കുറഞ്ഞത് 30 വർഷം പ്രതി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
ബ്രിട്ടിഷ് നിയമ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പീഡകൻ എന്നാണ് കോടതി റെയ്ന്‍ഹാര്‍ഡ് സിനഗയെ വിശേഷിപ്പിച്ചത്. മാഞ്ചസ്റ്റര്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന 36കാരനായ സിനഗ 190ലധികം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബാറുകളിലും നൈറ്റ് ക്ലബുകളിലുംവച്ചു പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം പ്രിൻസസ് സ്ട്രീറ്റിലുള്ള തന്റെ വീട്ടിലേക്കു കൊണ്ടുപോയാണ് സിനഗ പീഡിപ്പിച്ചിരുന്നത്. മദ്യത്തില്‍ ലഹരിമരുന്ന് നല്കി ബോധംകെടുത്തിയ ശേഷമായിരിക്കും സിനഗയുടെ ക്രൂരത.
ഇരകൾ ഉണരുമ്പോൾ അവരിൽ പലർക്കും എന്താണ് സംഭവിച്ചതെന്ന് ഓർമയുണ്ടാകില്ല. പീഡനം പലതും സിനഗ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ജിഎച്ച്ബി പോലെ മാരകമായ ലഹരിമരുന്നാണ് സിനഗ ഉപയോഗിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
പത്ത് വർഷത്തിലധികം ക്രൂരകൃത്യം തുടർന്ന സിനഗ 2017 ജൂണിലാണ് പൊലീസ് പിടിയിലാകുന്നത്. ഒരു റഗ്ബി താരത്തെ പീഡിപ്പിക്കുന്നതിനായി ലഹരിമരുന്ന് നൽകിയെങ്കിലും ബോധം വീണ്ടെടുത്ത് അയാൾ സിനഗയെ കീഴ്പ്പെടുത്തിയ ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യ പരമ്പരയിലേക്കാണ് അതു വാതിൽ തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക