രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും പലയിടങ്ങളിലായി.ചിലര്‍ വീട്ടില്‍ സുരക്ഷിതരായി എത്തിയെങ്കിലും മറ്റ് പലരും ജോലിസ്ഥലങ്ങളിലും ഹോസ്റ്റലുകളിലും ഒക്കെയായിപ്പെട്ടുപ്പോയിരിക്കുകയാണ്.
അത്തരത്തില്‍ ഒരു സംഭവമാണ് ജംഷഡ്ബൂരില് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഒഡിഷയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബന്ധുവിന്റെ കല്ല്യാണ റിസപ്ഷന് അതിഥികളായി ജംഷഡ്പൂരില്‍ എത്തിയ 55 രാണ് കുടുങ്ങിക്കിടക്കുന്നത്.
മാര്‍ച്ച് 21നായിരുന്നു റിസപ്ഷന്. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെയാണ് സംഘത്തിന്റെ തിരിച്ചുപോക്ക് മുടങ്ങിയത്. സോനാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള പാര്‍ദെസിപാരയിലുള്ള ഒരു കെട്ടിടത്തിന്റെ ടെറസിലാണ് 55 പേരും ഇപ്പോള്‍ താമസിക്കുന്നത്.
ഒരു സാമൂഹിക അകലവും പാലിക്കാതെയാണ് ഇവരുടെ താമസം . പകല്‍ സമയത്ത് നേരിടേണ്ടി വരുന്ന കനത്ത ചൂടും വൈകീട്ട് പെയ്യുന്ന കനത്ത മഴയും മറ്റും ഇവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കയമുണ്ട്.
കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധുക്കളായവര്‍ തന്നെയാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ദിവസവും ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് വിഷമകരമായ കാര്യമാണെന്ന് ബന്ധുക്കളിലൊരാളായ സുമിത് കുമാര്‍ പറഞ്ഞു. ഇത്രയും പേര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം പാകം ചെയ്യാന്‍ ധാരാളം ഗ്യാസ് ആവശ്യമാണ്. ഒരു സിലിണ്ടര്‍ രണ്ട് ദിവസം കൊണ്ട് തീരുന്ന അവസ്ഥയാണുള്ളതെന്നും കുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക