തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്നു പ്രവാസികള്‍ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വീടുകളിലേക്ക് പോകുന്ന പ്രവാസികളും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ മടങ്ങിവരുന്ന പ്രവാസികളുടെ കോവിഡ് സ്ക്രീനിംഗിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. ശാരീരിക അകലം പാലിച്ച് മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സ്ക്രീനിംഗ്. സ്ക്രീനിംഗില്‍ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സര്‍ക്കാര്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്പോള്‍ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെങ്കില്‍ അവരെ കോവിഡ് സെന്ററുകളിലേക്ക് മാറ്റണം.
സ്ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് കാണുന്നവരെ പ്രത്യേക വഴികളിലൂടെ പുറത്തിറക്കി വിമാനത്താവളത്തില്‍ നിന്ന് അവരുടെ വീടുകളില്‍ പോകാന്‍ അനുവദിക്കും. ഇവര്‍ വീടുകളിലേക്ക് പോകുന്നവഴിക്ക് എവിടെയും ഇറങ്ങാനോ ആളുകളുമായി ഇടപഴകാനോ പാടില്ല. അവര്‍ വീടുകളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
പ്രവാസികളും വീട്ടുകാരും പാലിക്കേണ്ട അത്യാവശ്യ മുന്‍കരുതലുകളെക്കുറിച്ച് ആവശ്യമായ ബോധവത്കരണം നടത്തണം. മടങ്ങിവരുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടില്‍ ക്വാറന്റൈന് ആവശ്യമായ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. പ്രത്യേക മുറിയും ബാത്ത് റൂമും ടോയ്ലറ്റും ക്വാറന്റൈനില്‍ കഴിയുന്ന ആള് ഉപയോഗിക്കണം. ഈ സൗകര്യമില്ലാത്ത വീടാണെങ്കില്‍ സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കുവേണ്ടി ഒരുക്കുന്ന ക്വാറന്റൈന് കെട്ടിടത്തിലേക്ക് മാറ്റണം.
മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരുടെ വീട്ടില്‍ പെട്ടെന്ന് രോഗം പിടിപെടാന്‍ സാധ്യതയുള്ള ആളുണ്ടെങ്കില്‍ കരുതല്‍ എന്ന നിലയ്ക്ക് മടങ്ങിവരുന്ന പ്രവാസികള്‍ വേറെ താമസിക്കുന്നതിന് തയാറാകണം. അത്തരക്കാരെ സര്‍ക്കാര്‍ ഒരുക്കുന്ന കെട്ടിടത്തിലേക്ക് മാറ്റണം. മേല്‍പ്പറഞ്ഞ വിഭാഗത്തിന് ഹോട്ടലില്‍ പ്രത്യേക മുറിയില്‍ താമസിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ചെലവില്‍ അതിനുള്ള സൗകര്യം ഒരുക്കണം.
ഇത്തരക്കാരെ താമസിപ്പിക്കാന്‍ രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കുന്ന ക്വാറന്റൈന് കെട്ടിടമല്ലാതെ മറ്റൊരു കെട്ടിടം എല്ലാ ജില്ലകളിലും കണ്ടെത്തണം. ഇവരെ ബന്ധപ്പെടുന്നത് മേല്‍പ്പറഞ്ഞ മോണിറ്ററിംഗ് സംവിധാനം വഴിയായിരിക്കണം. ഇവരുടെ കാര്യത്തിലും ടെലിമെഡിസിന്‍, മൊബൈല്‍ ക്ലിനിക് എന്നിവ ബാധകമാക്കണം. ഇപ്രകാരമുള്ള ആളുകള്‍ ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പുവരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക