മദ്യത്തിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയ എംആര്‍പിയുടെ 70 ശതമാനം നികുതിയാണ് പുതുതായി ഈടാക്കുക. ഉദാഹരണമായി 1000 രൂപ വില വരുന്ന മദ്യത്തിന് ‘സ്പെഷല്‍ കൊറോണ ഫീ’ ഉള്‍പ്പെടെ 1,700 രൂപ നല്‍കേണ്ടി വരും. ഡല്‍ഹിയിലെ അരവിന്ദ് കേജ്രിവാള് സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രി വൈകി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് 6.30 വരെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പൊലീസ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ നികുതിയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മറികടക്കാനുള്ല മാര്‍ഗ്ഗമെന്ന നിലയിലാണ് മദ്യത്തിന്റെ വില ഇരട്ടിയോളം വര്‍ദ്ധിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി കേജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ ്മദ്യത്തിന് 70 ശതമാനം പ്രത്യേക അധിക നികുതി ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്തത്. 2019 ഏപ്രിലില്‍ ഡല്‍ഹിയില്‍ 3,500 കോടി രൂപയുടെ നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ലോക്ഡൗണില്‍ അത് 300 കോടി രൂപ മാത്രമായി ഇടിഞ്ഞിരുന്നു.
ലോക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ തിങ്കളാഴ്ച തന്നെ മദ്യവില്പന തുടങ്ങിയിരുന്നു. അകലം പാലിക്കണമെന്ന് കര്‍ശന നിയന്ത്രണമുണ്ടായിരുന്നെങ്കിലും മിക്കയിടത്തും വന്‍തിക്കും തിരക്കുമുണ്ടായി. ഡല്‍ഹിയില്‍ പൊലീസ് ലാത്തി വീശുന്ന സ്ഥിതിയുമുണ്ടായി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് നിയന്ത്രണങ്ങളോടെ മദ്യവില്പനതുടങ്ങിയത്. കൗണ്ടറുകള്‍ തുറന്നതോടെ പലയിടത്തും നിയന്ത്രണം കൈവിട്ടു. ഡല്‍ഹി ദരിയാഗഞ്ചിലാണ് മദ്യത്തിനായി കൂട്ടംകൂടിയവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശിയത്.
ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തിങ്കളാഴ്ച തുറന്നത്. ഉത്തര്‍പ്രദേശില്‍ ഷോപ്പിങ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല. ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ധിപ്പിച്ചു. ഒരു സംസ്ഥാനത്തും ബാറുകള്‍ക്ക് അനുമതി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക