കൊവിഡ് ലോക്ക് ഡൗണിൽ കേരളത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് കേസുകളിലെ പ്രതികൾ കോടതിയിൽ കീഴടങ്ങാൻ നിയമോപദേശം തേടിയതായി റിപ്പോർട്ട്. തൊടുപുഴ ന്യൂമാൻ കോളെജിലെ അധ്യാപകനായ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി, മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടുപേർ എന്നിവരാണ് കീഴടങ്ങാൻ നിയമോപദേശം തേടിയത്.
ലോക്ക് ഡൗണിലും കൊവിഡ് കാലത്തും കീഴടങ്ങി കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ഒഴിവാക്കാനുളള നീക്കമാണ് പ്രതികൾ നടത്തുന്നത്. കൊവിഡ് റെഡ് സോണിലാണ് ഇവർ കഴിഞ്ഞിരുന്നതെങ്കിൽ 14 ദിവസം ഇവരെ ജയിലിലെ ക്വാറന്റൈൻ സെല്ലിലാണ് പാർപ്പിക്കേണ്ടത്.
തൊടുപുഴ ന്യൂമാൻ കോളെജിലെ അധ്യാപകൻ പ്രൊഫ.ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതിയും നാലാം പ്രതിയുമാണ് അറസ്റ്റിലാകാനുളളത്. 2010 ജൂലൈ നാലിനായിരുന്നു പ്രൊഫ. ടി.ജെ ജോസഫിന്റെ വലത് കൈ പോപ്പുലർ ഫ്രണ്ട് സംഘം പ്രവാചക നിന്ദ ആരോപിച്ച് വെട്ടിയത്. ദേശീയ കുറ്റാന്വേഷണ ഏജൻസി(എൻഐഎ) കേസ് ഏറ്റെടുത്തിരുന്നെങ്കിലും ഒന്നാംപ്രതി സവാദ്, നാലാംപ്രതി സജിൽ എന്നിവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കേസിലെ 31 പ്രതികളിൽ 13 പേരെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിന് രാത്രിയാണ് ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിക്കുന്നത്. ക്യാംപസിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കേസിലെ 16 പ്രതികളിൽ 14 പേരെ അറസ്റ്റ് ചെയ്തെങ്കിലും അഭിമന്യുവിനെ കുത്തിയവരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല. അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹൽ, ഷഹീം എന്നിവരാണ് പിടിയിലാകാനുളളത്. കേസിലെ പത്തും പന്ത്രണ്ടും പ്രതികളാണ് ഇവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക