ഹരിമാധവ്
മഠവും കന്യാസ്ത്രീകളുടെ സ്വർഗ്ഗാരോഹണവും.!
ലിസ മരിയ, ജ്യോതിസ്, അഭയ, ആനീസ്, സൂസൻ, ഇപ്പോൾ ദിവ്യ.പി.ജോണിയും. ഇവരാരും കിണറിൽ അഭ്യാസം കാണിക്കുന്നവരോ കിണറ് വൃത്തിയാക്കാൻ കിണറ്റിലിറങ്ങുന്നവരോ അല്ല. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭകളിലെ മഠത്തിൽ കന്യാസ്ത്രീകളായി സ്വയം സമർപ്പിക്കപ്പെട്ടവരാണ്.
കന്യാസ്ത്രീകൾക്ക് എപ്പോഴും കിണറുകൾ ഒരു ഹരമായിരുന്നു. ദാഹജലത്തേക്കാളേറെ കിണറുകളൂടെ ആഴമാണ് ഇവരെയെല്ലാം സ്വാധീനിച്ചത്. അങ്ങനെ ഓരോരുത്താരായി കിണറ്റിനുള്ളിലേക്ക് ചാടി സ്വർഗ്ഗാരോഹണം സാധ്യമാക്കി. ഇതിന് മഠം മാനസീകാസ്വാസ്ഥ്യം എന്നും നിരശയെന്നുമൊക്കെ പറയാറുണ്ട്. എന്തായാലും മനോഹരമായി പ്രാസം ചേർത്തെഴുതിയ നല്ലൊരു തിരക്കഥ.
പതിനഞ്ചിന് മുകളിലാണ് കേരളത്തിലെ പല മഠത്തിൽ നിന്നും കന്യാസ്ത്രീകൾ ദൂരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. പലരും വീട്ടിലെ ദാരിദ്ര്യത്തിന്റെ പേരിൽ സന്ന്യാസജീവിതത്തിലേക്ക് കടന്നുവന്നെങ്കിൽ മറ്റുചിലർ ഒരു പാഷന്റെ പേരിലാവും കടന്നുവന്നത്. മഠങ്ങളുടെ സ്വഭാവവും പതിയിരിക്കുന്ന ചതിയുടെ നിറവും മനസിലാക്കി വരുമ്പോഴേക്കും പലർക്കും വിലപ്പെട്ട പലതും നഷ്ടമായിക്കാണും. അവ ആരോടും പറയാനാവാതെ മഠം തെളിച്ചുതരുന്ന വഴിയേ സഞ്ചരിച്ച് ചേർന്നുപോകാൻ നിർബന്ധിതരാവുകയാണ് പതിവ്. പക്ഷേ ചിലർ മാനവും ആത്മാഭിമാനവും നഷ്ടപ്പെട്ട് നിരാശയിലേക്ക് ഉൾവലിയാറുണ്ട്. മറ്റുചിലർ പ്രതികരിക്കാനുള്ള ആർജ്ജവം കാണിച്ച് പിടിച്ചുനിൽക്കാറുമുണ്ട്. ഇങ്ങനെയുള്ളവരുടെ ആർജ്ജവം പുറംലോകമറിയാതിരിക്കാനുള്ള ഒറ്റമൂലിയാണ് മഠങ്ങളിലെ കിണറുകൾ.
കാമഭ്രാന്തന്മാരായ ചില വൈദീക ശ്രേഷ്ഠന്മാരുടേയും സഭയിലെതന്നെ ഉന്നതരുടേയും കാമദാഹത്തിനുള്ള ഇരകളായവരാണ് പല കന്യാസ്ത്രീകളെന്നും ചൂണ്ടിക്കാണിച്ചാൽ ബോധമുള്ള സഭാ വിശ്വാസികൾപോലും എതിർക്കാൻ വഴിയില്ല. ഇത് ശരിയോ തെറ്റൊയെന്ന് കാലം തെളിയിക്കട്ടെ.! പല കന്യാസ്ത്രീകളുടേയും വീട്ടിലെ ദാരിദ്ര്യം ചൂഷണം ചെയ്യുന്ന ഈ ദൈവദാസന്മാർ മഠത്തിന്റെ അധികാരികളായ മദറുമാരേയും തങ്ങളുടെ ഇംഗിതത്തിനുള്ള ഉപകരണമാക്കാറുണ്ടെന്നുള്ളതും പരസ്യമായ രഹസ്യമായാണ് പൊതുജനങ്ങൾ വിലയിരുത്തുന്നത്. ഇതിൽ ചില വൈദീകർ മാത്രമാണ് വൈദീക ശ്രേഷ്ഠതയെ പവിത്രമാക്കാറുള്ളത്.
തുടർ മരണങ്ങൾ സഭാവിശ്വാസികളെപ്പോലും ഒരുപരിധിവരെ പുനവിചിന്തനത്തിന് കാരണമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ കണക്കുകൾ വെച്ച് നോക്കുമ്പോൾ പഴയതിനെ അപേക്ഷിച്ച് പകുതിയിൽ താഴെ മാത്രമാണ് കന്യാസ്ത്രീ പട്ടത്തിലേക്ക് കടന്നുവരുന്നത്. എങ്കിലും ഇപ്പോഴും ഈ ദുരന്തത്തിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളുണ്ട് എന്നത് നമ്മെ ഞെട്ടിപ്പിക്കുന്നു.
ഇന്നുവരെയുള്ളതിൽ അവസാനത്തെ ഇരയായ ദിവ്യയും ഒരു സ്മാരകമാവും. തെളിയിക്കപ്പെടാത്ത, തെളിയിക്കാൻ സൗകര്യമില്ലാത്ത ഒരു നീണ്ട അസ്വഭാവീക മരണങ്ങളിൽ ഒന്നുകൂടി, അത്ര പ്രസക്തിയേ ഇതിനുമുള്ളു. ബെൻസിലും സ്കോഡയിലും കറങ്ങിനടന്ന് സുഖിക്കുന്ന പല വൈദികരും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളേയും സഭയിലെ പല വീട്ടമ്മമാരേയും ലൈംഗീകതക്ക് ഉപയോഗിച്ചതും കേരളം മറന്നിട്ടില്ല. നായ്ക്കളേപ്പോലും വന്ധ്യംകരണം നടത്താൻ സാധിക്കാത്ത നാട്ടിൽ ഇവറ്റകളേപ്പോലുള്ള മനുഷ്യമൃഗങ്ങളെ എങ്ങനെ വന്ധ്യംകരണം ചെയ്യും.!
പ്രതികരിക്കാൻ ഇവിടെ എഴുതുക