ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളുമായുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ രണ്ട് വിമാനങ്ങൾ കൂടി കേരളത്തിലെത്തി. ദുബൈയിൽ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയിലും ബഹ്റൈനിൽ നിന്നുള്ളത് കരിപ്പൂരിലുമാണ് എത്തിയത്. ബഹ്റൈനില്‍ നിന്നെത്തിയ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ട്.
ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം രാത്രി 8.10ഓടെ കൊച്ചിയിലെത്തി. ഒരു കൈക്കുഞ്ഞടക്കം 178 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തൃശ്ശൂർ ജില്ലയില്‍ നിന്നുമുള്ളവരാണ് ഏറ്റവും കൂടുതല്‍- 50 പേര്. ഗോവ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ടായിരുന്നു. പ്രവാസികളുമായി കൊച്ചിയിലെത്തുന്ന ഏഴാമത്തെ വിമാനമാണ് ഇന്നലെ എത്തിയത്. സുരക്ഷ പരിശോധനകൾക്ക് ശേഷം മുഴുവന്‍ യാത്രക്കാരേയും അതത് ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റി.
ബഹ്റൈനിൽ നിന്നുള്ള വിമാനം രാത്രി 12.40നാണ് കരിപ്പൂരിലെത്തിയത്. സംസ്ഥാനത്തെ 10 ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ ഒരു ഗോവ സ്വദേശിയുൾപ്പെടെ 184 പേരാണ് ഈ വിമാനത്തിൽ എത്തിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം കോവിഡ് ലക്ഷണങ്ങളോടെ രണ്ട് കോഴിക്കോട് സ്വദേശികളെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസോലേഷനിലേക്ക് മാറ്റി. കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയെയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക