തെക്ക്-കിഴക്കൻ ന്യൂനമർദം ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദം ആയി മാറിയിരിക്കുന്നു.16 മെയ് 2020 ന് രാവിലെ 5.30 ന് 10.4°N അക്ഷാംശത്തിലും 87.0°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ് തീരത്ത് നിന്ന് ഏകദേശം 1100 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയിൽ നിന്ന് 1250 കി.മീയും ദൂരെയാണിത്. അടുത്ത 24 മണിക്കൂറിൽ ഇത് വളരെ വേഗത്തിൽ ചുഴലിക്കാറ്റായും വീണ്ടും ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റുമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്നഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ 89 കി.മീ മുതൽ 117 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് ശക്തമായ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. മെയ് 17 വരെ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ദിശയിൽ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാൾ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും തുടർന്നുള്ള അപ്ഡേറ്റുകൾ ശ്രദ്ധിക്കുക. പുറപ്പെടുവിക്കുന്ന മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കർശനമായി പാലിക്കുക.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിലില്ല. ന്യൂനമർദത്തിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാന്തരീക്ഷവസ്ഥയിൽ (കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത) വരാൻ സാധ്യതയുള്ള മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ന്യൂനമർദം കൂടുതൽ ശക്തിപ്പെട്ട് സഞ്ചരിക്കുന്ന സാഹചര്യത്തിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതാണ്. തെറ്റായ വാർത്തകളും വ്യാജപ്രചാരണവും നടത്താതിരിക്കണമെന്നും. ഔദ്യോഗിക സന്ദേശങ്ങൾ മാത്രം അനുസരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക