സിനിമയില്‍ തുടക്കകാലത്ത് കൂടുതല്‍ ചിത്രങ്ങളിലും മോഹന്‍ലാല്‍ വില്ലനായിരുന്നുവെന്നും അന്ന് തന്നെ എല്ലായിടത്തും കൊണ്ടുപോയി പരിചയപ്പെടുത്തുമായിരുന്നുവെന്നും സംവിധായകന് പ്രിയദര്ശന്.
പലര്‍ക്കും വേണ്ടി എഴുതി, ചെന്നൈയില്‍ ലാലിന്റെ സഹായത്താല്‍ ജീവിച്ചൊരു കാലമുണ്ടായിരുന്നു. ആഴ്ചയില്‍ നാലുദിവസവും മമ്മൂട്ടിയോട് ഇടി മേടിക്കും. ലാല്‍ വില്ലന്‍ വേഷമായി നടക്കുന്ന അക്കാലത്തും തങ്ങളുടെ പ്രതീക്ഷ അവനായിരുന്നുവെന്നും പ്രിയദര്ശന് ഓര്‍മ്മിക്കുന്നു.
നടന് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളാണ് സംവിധായകരായ പ്രിയദര്‍ശനും സത്യന് അന്തിക്കാടും. മോഹന്‍ലാലിന്റെ മികച്ച സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച സംവിധായകര്‍ കൂടിയാണ് ഇരുവരും. മോഹന്‍ലാലിന്റെ അറുപതാം ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയില്‍ എത്തിയകാലത്തെ മോഹന്‍ലാലുമായുളള ഓര്‍മ്മകള്‍ ഇരുവരും പങ്കുവെക്കുകയാണ്.
അന്ന് ലാല്‍ എല്ലാ സിനിമയിലും വില്ലനാണ്. എല്ലായിടത്തും കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തും. ഒരിടത്തും രക്ഷപ്പെട്ടില്ല. അങ്ങനെ അവന് തന്നെ പറഞ്ഞു, നിന്റെ മനസിലുളള സിനിമ ഇവിടെയില്ല. നാട്ടിലേക്ക് തിരിച്ചുപോയി ആലോചിക്ക്. ലാല്‍ തന്നെയാണ് എന്നെ വണ്ടി കയറ്റിയത്. നാട്ടിലെത്തി എഴുതിയ സിനിമയാണ് എങ്ങനെ നീ മറക്കും. ലാലിനോട് പറഞ്ഞു, നിന്റെ ഡേറ്റ് കിട്ടിയാല്‍ എനിക്കൊരു സിനിമയായി എന്ന്. അന്ന് നല്കിയ ഡേറ്റില്‍ കിട്ടിയ ഹിറ്റാണ് പ്രിയദര്‍ശനെ ഇവിടെ വരെ എത്തിച്ചത്.
സത്യന് അന്തിക്കാട് പറയുന്നു
ചെന്നൈ വുഡ്ലാന്റ്സ് ഹോട്ടലില്‍ നമ്മള് മൂന്നുപേരും തിക്കിത്തിരക്കി താമസിക്കുന്ന കാലത്ത് കട്ടിലില്‍ വളഞ്ഞ് കിടന്നുറങ്ങുന്ന ലാലിനെ നോക്കി പ്രിയന് പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. സത്യാ, ഇവനൊരു സൂപ്പര്‍സ്റ്റാറായാല്‍ നമ്മള് രണ്ടുപേരും രക്ഷപ്പെട്ടു.
പ്രിയന് തുടര്‍ന്ന് പറയുന്നു
ശരിയാണ്. അവനായിരുന്നു നമ്മളുടെ ഏക പ്രതീക്ഷ. അന്ന് ലാല്‍ വില്ലന്‍ വേഷമായി മാത്രമായി നടക്കുന്ന കാലമാണ്. ആഴ്ചയില്‍ നാലുദിവസവും മമ്മൂട്ടിയോട് ഇടിമേടിക്കും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തസമയത്ത് ഒരു ദിവസം പോലും വിളിക്കാതിരുന്നിട്ടില്ല. ഒന്ന് ശാന്തമായപ്പോള്‍ സിനിമ ചെയ്യാനായി വിളിച്ചു തുടങ്ങി. സത്യത്തില്‍ എനിക്ക് ശല്യമായി. പലപ്പോഴും ഫോണ്‍ ഓഫ് ചെയ്തു. അയാളെന്നെ വലിച്ച് കൊണ്ടുവരികയായിരുന്നു. അങ്ങനെയുണ്ടായ സിനിമയാണ് ഒപ്പം. വീണ്ടും ഒരു ജന്മം കൂടി തന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക