ലോകത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് രോഗികളുള്ളത് ബഹുമതിയായി കണക്കാക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടക്കുന്നത് അമേരിക്കയിലാണെന്ന് തെളിയിക്കുന്നുവെന്നും ആ രീതിയില്‍ നോക്കുമ്പോള്‍ നല്ലകാര്യമാണെന്നുമാണ് ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍പ്രകാരം അമേരിക്കയില്‍ 15 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡുണ്ട്. 92000ത്തിലേറെ മരണവുമായി കോവിഡ് മരണത്തിലും അമേരിക്ക തന്നെയാണ് ഒന്നാമത്.
വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം.
‘കോവിഡ് രോഗികളില്‍ നമ്മള് മുന്നിലുള്ളത് നമ്മളാണ്. ഇതൊരു മോശം കാര്യമായി ഞാന്‍ കരുതുന്നില്ല. ഇതൊക്കെ മറ്റൊരു വീക്ഷണകോണിലൂടെയാണ് ഞാന്‍ കാണുന്നത്. നമ്മുടെ പരിശോധന മികച്ചതാണ് എന്നതിന്റെ തെളിവാണിത്. അതുകൊണ്ടുതന്നെ ഇതൊരു ബഹുമതിയായി കരുതുന്നു. ശരിക്കും ഇതൊരു ബഹുമതിയാണ്’
ഡോണള്‍ഡ് ട്രംപ്
സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ കണക്കു പ്രകാരം അമേരിക്കയില്‍ മെയ് 19 വരെ 1.26കോടി കോവിഡ് പരിശോധനകളാണ് നടന്നത്. ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാമത് റഷ്യയാണ്. ബ്രസീലാണ് മൂന്നാം സ്ഥാനത്തുള്ളത്.
അതേസമയം ട്രംപിന്റെ അവകാശവാദത്തെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. നേതൃത്വം സമ്പൂര്‍ണ്ണ പരാജയമാണെന്ന് കാണിക്കുന്നതാണ് ഇതെന്നാണ് ഡെമോക്രാറ്റിക് നാഷണല്‍ കമ്മറ്റി ട്വീറ്റ് ചെയ്തത്.
ആകെ കോവിഡ് പരിശോധനയില്‍ ആഗോള തലത്തില്‍ മുന്നിലാണെങ്കിലും ജനസംഖ്യക്ക് ആനുപാതികമായി നോക്കിയാല്‍ അമേരിക്ക പതിനാറാമതാണ്. ഐസ്ലന്റ്, ന്യൂസിലന്റ്, റഷ്യ, കാനഡ തുടങ്ങി പല രാജ്യങ്ങളും അമേരിക്കക്ക് മുന്നിലുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ ശരാശരി മൂന്ന് ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടക്കാണ് കോവിഡ് പരിശോധനകള്‍ അമേരിക്കയില്‍ നടന്നിട്ടുള്ളത്. ഇത് ഒമ്പത് ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് ഹാര്‍വാഡ് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക