ജൂൺ ഒന്ന് മുതൽ തുടങ്ങുന്ന പ്രത്യേക തീവണ്ടികൾക്ക് കേരളത്തിലുളള സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു. നിസാമുദ്ദീൻ-എറണാകുളം തുരന്തോ നോൺ എസി സ്പെഷ്യൽ ഒഴികെ മറ്റ് നാല് പ്രത്യേക ട്രെയിനുകളുടെയും കുറച്ച് സ്റ്റോപ്പുകളാണ് ഒഴിവാക്കിയത്. കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി എല്ലായിടത്തും സ്റ്റോപ്പ് അനുവദിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം മുൻനിർത്തിയാണ് ഇത്. മുംബൈയിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തിയ ശ്രമിക് എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ കണ്ണൂരിൽ യാത്രക്കാരെ ഇറക്കിയത് വിവാദമായിരുന്നു.
രജിസ്റ്റർ ചെയ്യാതെയുളള യാത്ര, എല്ലായിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കുന്നത് എന്നിവ കൊവിഡ് വ്യാപനത്തിന് വഴിവെക്കുമെന്ന ആശങ്ക മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചത്. ഇതിനെ തുടർന്നാണ് സ്റ്റോപ്പുകൾ ചുരുക്കാൻ റെയിൽവെ ബോർഡ് നിർദേശിച്ചത്. നേത്രാവതി എക്സ്പ്രസിന്റെ 15 സ്റ്റോപ്പുകളാണ് വെട്ടിച്ചുരുക്കിയത്. മംഗളാ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ 11 സ്റ്റോപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ഇപ്പോൾ നിർത്തലാക്കിയ സ്റ്റോപ്പുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ എന്ത് ചെയ്യണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഓരോ സ്റ്റേഷനുകളിലും വന്ന് ഇറങ്ങുന്നവർ നേരത്തെ പേര് രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയുളളതിനാൽ നിർത്തലാക്കിയ സ്റ്റോപ്പുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സമീപ സ്റ്റേഷനുകളിൽ ഇറങ്ങാമോ എന്ന കാര്യമാണ് അറിയാനുളളത്. നിർത്തലാക്കിയ സ്റ്റോപ്പുകൾക്ക് ഇനിമുതൽ ടിക്കറ്റ് നൽകുകയില്ല.
പ്രത്യേക വണ്ടികളും ഒഴിവാക്കിയ സ്റ്റോപ്പുകളും
1). തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് (നേത്രാവതി എക്സ്പ്രസ്-06346)
വർക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ചേർത്തല, ആലുവ, ഡിവൈൻ നഗർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട്.
2). തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (02076)
വർക്കല ശിവഗിരി, കായംകുളം, ചേർത്തല, ആലുവ.
3). തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (02082)
കായംകുളം, മാവേലിക്കര, വടകര, തലശ്ശേരി
4). എറണാകുളം-നിസാമുദ്ദീൻ മംഗളാ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (02617)
ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക