വേണമെങ്കില്‍ 2023ലെ ലോകകപ്പില്‍ വരെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കു കളിക്കാന്‍ സാധിക്കുമെന്ന് അഭിപ്രായപ്രകടനവുമായി മുൻ ഇംഗ്ലീഷ് സ്പിന്നർ മോണ്ടി പനേസർ. ഇംഗ്ലണ്ടിൽ വെച്ച് ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി കളിച്ചത്. കൊവിഡ്-19നെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിത കാലത്തേക്കു നീട്ടിയതോടെ ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് വൈകിയിരുന്നു.
താനായിരുന്നു ധോണിയെങ്കില്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കില്ല. അടുത്ത നാലു വര്‍ഷം കൂടി ഐപിഎല്ലില്‍ കളിക്കും. അതോടൊപ്പം ആഭ്യന്തര ക്രിക്കറ്റിലും കളിച്ച് ലോകകപ്പിലും ടീമിനെ പ്രതിനിധീകരിക്കാന്‍ ശ്രമിക്കും. ധോണിക്കു വേണമെങ്കില്‍ 2023ലെ ലോകകപ്പിലും കളിക്കാന്‍ കഴിയും. പനേസർ പറയുന്നു.
ക്രിക്കറ്റില്‍ തുടരണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ധോണി തന്നെയാണ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയാല്‍ ആളുകള്‍ ഐപിഎല്ലിലേക്കു തിരിയും. കാരണം മറ്റൊരിടത്തും അവര്‍ക്കു അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ കഴിയില്ല. ഇങ്ങനെ സംഭവിച്ചാല്‍ ഐപിഎല്ലിലെ ഏറ്റവും വലിയ ആകര്‍ഷണം ധോണി തന്നെയായിരിക്കും. പനേസർ ചൂണ്ടിക്കാട്ടുന്നു.
നാളെ ഫുട്ബോളിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിക്കുകയാണെങ്കില്‍ ഫുട്ബോളിന് ഒരുപാട് ആരാധകരെയായിരിക്കും നഷ്ടമാവുക. അതുപോലെ തന്നെയാണ് ധോണിയുടെ വിരമിക്കലും ക്രിക്കറ്റിനെ ബാധിക്കുക. അത്രയും വലിയ ആരാധകവൃന്ദമാണ് അദ്ദേഹത്തിനുള്ളത്. പനേസര്‍ പറയുന്നു.
അടുത്ത സീസണിലെ ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിങ്സ് ധോണിയെ നിലനിര്‍ത്തുമെന്ന് ടീമുടമകളിലൊരാളും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുവരെയും ധോണി തന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായ തീരുമാനമെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക