കോട്ടയം ചേർപ്പുങ്കലിലെ വിദ്യാര്‍ഥിനി അഞ്ജു.പി ഷാജിയുടെ മരണത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഹോളി ക്രോസ് കോളജ് അധികൃതര്‍. അഞ്ജു പി ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതികൊണ്ടുവന്നുവെന്നും കോളജ് അധികൃതര്‍ ആരോപിച്ചു. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവും നിഷേധിച്ച കോളജ് മാനേജ്മെന്റ് സിസിടിവി ദൃശ്യങ്ങളുംവിദ്യാര്ഥിയുടെ ഹാള്‍ടിക്കറ്റും പുറത്തുവിട്ടു.
അതേസമയം സംഭവത്തിൽ കോളേജിനെതിരെ പ്രതികരിച്ച് സഹപാഠികൾ രംഗത്തെത്തി. അഞ്ജു പി ഷാജി നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നെന്നും കോപ്പി അടിച്ചെന്ന അധ്യാപകരുടെ മൊഴി വിശ്വസിക്കാനായില്ലെന്നും സഹപാഠികൾ സ്വകാര്യമാധ്യമത്തോട് പ്രതികരിച്ചു.
അഞ്ജു ഹാൾടിക്കറ്റിൽ കോപ്പി എഴുതിക്കൊണ്ടുവന്നതായാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ ആരോപിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ പറഞ്ഞു. നല്ലരീതിയിൽ പഠിക്കുന്ന കുട്ടിയായതിനാൽ തങ്ങൾക്ക് അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. പ്രിൻസിപ്പാളും അധ്യാപകരും ഹാളിലെത്തി വിദ്യാർത്ഥിനിയോട് അരമണിക്കൂറോളം ദേഷ്യപ്പെട്ടു. ഉത്തരമെഴുതുന്ന ബുക്ക്ലെറ്റുകളും മറ്റും വാങ്ങിവെച്ചു. തുടർന്ന് അല്പസമയം ഹാളിനകത്ത് പരീക്ഷ എഴുതാതെ ഇരുന്നതിന് ശേഷമാണ് വിദ്യാർത്ഥിനി ഇറങ്ങിപ്പോയതെന്നും ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക