മുന്‍ വെസ്റ്റിന്‍ഡീസ് താരം രോഹന് കൻഹായിമായുള്ള സൗഹൃത്തെക്കുറിച്ച് മനസു തുറന്ന് സുനില്‍ ഗാവസ്കര്‍. തന്റെ മകനും ക്രിക്കറ്ററുമായ രോഹൻ ഗവാസ്കറിന് പേരിടുന്നതിലും ആ സൗഹൃദം നിമിത്തമായെന്നാണ് ഗവാസ്കർ മനസ് തുറന്നത്.
ക്രിക്കറ്റ് ലോകത്തെ 70 കളിലെ സൗഹൃദക്കാഴ്ചകളിൽ പ്രധാനമായിരുന്നു ഇരുവരുടെയും സൗഹൃദം. 1971ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറി ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ് എന്ന കടമ്പ മറികടന്ന താരമാണ് ഗാവസ്കര്‍. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരുടെ ലിസ്റ്റിലാണ് ഗവാസ്കറിന്റെ സ്ഥാനം.
സെഞ്ച്വറിയടിക്കുമ്പോള്‍ മറ്റേയറ്റത്ത് ഉണ്ടായിരിക്കേണ്ട താരമാരെന്ന് ചോദിക്കുമ്പോൾ ഗവാസ്കർ പറയുക, രോഹൻ കൻഹായിയുടെ പേരാണ്. അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെ 1971ലെ അരങ്ങേറ്റ പരമ്പരയില്‍ കൻഹായിയിയുടെ ഉപദേശങ്ങള്‍ അവിശ്വസനീയമായിരുന്നു. വിന്‍ഡീസ് പരമ്പരയ്ക്കിടെ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താന്‍ 90 റണ്‍സ് കടന്നശേഷം ചില മോശം ഷോട്ടുകള്‍ കളിച്ചു. ഇതോടെ എതിര്താരമായിരുന്ന രോഹന് അടുത്തുവരികയും ഏകാഗ്രതയോടെ ബാറ്റ് ചെയ്യാന്‍ ഉപദേശിക്കുകയായിരുന്നു. നിങ്ങള്‍ക്ക് സെഞ്ച്വറി നേടേണ്ടേ. പിന്നെ എന്തിനാണ് മോശം ഷോട്ടുകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഗവാസ്കർ ഓർത്തെടുക്കുന്നു.
തന്നെ സ്ലഡ്ജ് ചെയ്യുകയോ ഏകാഗ്രത തെറ്റിക്കുകയോ ചെയ്യുന്നതിന് പകരം ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇപ്പോഴും തനിക്കത് അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ പേര് തന്റെ മകന് നല്കാന് തനിക്ക് രണ്ടുതവണ ആലോചിക്കേണ്ടി വന്നില്ലെന്നും ഗാവസ്കര്‍ പറയുന്നു. അന്നത്തെ പരമ്പരയില്‍ മൂന്ന് സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയും ലിറ്റിൽ മാസ്റ്റർ നേടുകയുണ്ടായി. ആ പരമ്പരയോടെ ഗവാസ്കറിന് വിൻഡീസിൽ നിന്നുള്ള ഒരു ഉറ്റ സുഹൃത്തിനേയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക