എറണാകുളം പുത്തൻകുരിശിൽ മൂന്നംഗ സംഘം യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചു. സംഘത്തിലുള്ള ഒരാളുടെ പെൺ സുഹൃത്തിനു മൊബൈലിലൂടെ സന്ദേശം അയച്ചു എന്നാരോപിച്ചായിരുന്നു യുവാവിന് നേരെയുള്ള മർദ്ദനം. പുത്തൻകുരിശിനു സമീപം മോനിപ്പള്ളി സ്വദേശിയായ അജിത്തിനാണ് മർദ്ദനമേറ്റത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുത്തൻ കുരിശ് പൊലീസ് കേസെടുത്തത്.
യുവാവിനെ ആദ്യം വീട്ടിൽ നിന്ന് വിളിച്ചിറക്കിയ സംഘം പിന്നീട് കയ്യേറ്റം ചെയ്യുകയും വടി ഉപയോഗിച്ച് അടിക്കുകയും ഒപ്പം ചവിട്ടുകയുമെല്ലാം ചെയ്യുകയായിരുന്നു. തുടർന്ന് സംഘത്തിന്റെ മർദ്ദനമേറ്റ അജിത്ത് എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കരിമുകൾ സ്വദേശികളായ സിദ്ധാർത്ഥ്, രഞ്ജൻ , നിബിൻ, എന്നിവർ ചേർന്നാണ് തന്നെ മർദ്ദിച്ചതെന്നാണ് അജിത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മർദ്ദിച്ചവരുടെ സംഘത്തിലുണ്ടായിരുന്ന സിദ്ധാർത്ഥും അഭിജിത്തും മുൻപുതന്നെ പരിചയക്കാരാണ്. സിദ്ധാർത്ഥിന്റെ സുഹൃത്താണ് പെൺകുട്ടി.
അജിത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രങ്ങളിലൊന്നിൽ പെൺകുട്ടിയെ ടാഗ് ചെയ്തതിനു പിന്നാലെ അക്കാരണത്തെ തുടർന്നാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പ്രതികൾക്ക് ഒപ്പമെത്തിയവർ തന്നെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്. സംഘത്തിന്റെ മർദ്ദനത്തിന് ഇരയായ അജിത്തിന്റെ പേരിൽ മുൻപും കേസുകൾ ഉണ്ടായിട്ടുണ്ടെന്നും മോഷണം , കഞ്ചാവ് വിൽപ്പന എന്നീ കേസിലും ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക