മലയാളിയുടെ പഴയ ശീലങ്ങളെ പുച്ഛിച്ചുതള്ളിയ ഗള്‍ഫ് മലയാളിയെ കൊറോണ വരച്ച പഴയവരയിലേക്ക് പിടിച്ചുകെട്ടിക്കൊണ്ടുവരുന്നു. പഴങ്കഞ്ഞിയും ചുട്ടപപ്പടവും ചമ്മന്തിയും പഴഞ്ചന്‍ കഞ്ഞി ഏര്‍പ്പാടെന്നു പറഞ്ഞിരുന്ന പ്രവാസിക്ക് ഇന്ന് അവയെല്ലാം കൊറോണക്കാലത്തെ മെഗാസ്റ്റാര്‍ ഭക്ഷണങ്ങള്‍. വീടുകളില്‍ അടച്ചുപൂട്ടിക്കഴിയുന്ന കാലത്ത് പഴയ തലമുറയുടെ ശീലങ്ങളിലേക്ക് പ്രവാസി മലയാളികള്‍ തിരിഞ്ഞു നടന്നപ്പോള്‍ ഔട്ടായത് ബര്‍ഗറും പിസയും പാസ്തയും. പഴങ്കഞ്ഞി ഇന്‍! പപ്പടവും ചമ്മന്തിയും പയറുതോരനും കഞ്ഞിക്കും പഴങ്കഞ്ഞിക്കും കൂട്ടായപ്പോള്‍ കുഞ്ഞു പ്രവാസി തലമുറയ്ക്കുപോലും ഈ വിഭവങ്ങളോടു പ്രതിപത്തി.
ഗള്‍ഫ് രാജ്യങ്ങളില്‍ കഞ്ഞിയും പഴങ്കഞ്ഞിയും കപ്പയും മത്തിക്കറിയും പപ്പടവും ചമ്മന്തിയും അച്ചാറും വിളമ്പുന്ന തട്ടുകടകള്‍ നിരവധിയുണ്ട്. ഗൃഹാതുരത്വത്തോടെ ഇവിടെയെത്തുന്നവരിലേറെയും സാധാരണ തൊഴിലാളികള്‍. എന്നാല്‍ വിദേശിയെന്ന ഹുങ്കുകളഞ്ഞ് ഈ കടകളില്‍ പഴങ്കഞ്ഞി കുടിക്കാനെത്തുന്ന പ്രവാസി പ്രമാണിമാരും ഏറെയാണ്. പക്ഷേ കൊറോണക്കാലമായതോടെ ഭക്ഷണശീലങ്ങളിലാകെ ഗള്‍ഫിലെ അടുക്കളകളില്‍ കടല്മാറ്റം. പുതിയ പാചകവിധികളുടെ പരീക്ഷണശാലകളായി അടുക്കളകള്‍ മാറുമ്പോള്‍ നമ്മുടെ സ്വന്തം ദംബിരിയാണിപോലും വിസ്മൃതനാവുന്നു.
ആരോഗ്യസാഹചര്യങ്ങള്‍ മാത്രല്ല സാമ്പത്തിക പ്രയാസങ്ങളും ചെലവുചുരുക്കുന്ന ഭക്ഷണശീലങ്ങളിലേക്ക് പോകാന്‍ പ്രവാസി കുടുംബങ്ങളെ നിര്‍ബന്ധിതമാക്കുന്നു. കൊറോണക്കാലത്ത് കച്ചവടമാന്ദ്യം ഉണ്ടെങ്കിലും നിത്യോപയോഗ സാധനവിലകള്‍ പഴയപടി തന്നെയാണ്. ഫ്ലാറ്റ് വാടക, വെള്ളക്കരം, വൈദ്യുതിചാര്‍ജ് എന്നിവയിലും ഇളവുകള്‍ ഇല്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും ഫീസുകള്‍ ഭാരിച്ചവതന്നെ. കൊറോണ മൂലമുണ്ടായ അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയില്‍ ശമ്പളം പകുതിയായി വെട്ടിക്കുറച്ചിരിക്കുന്നു. ഇതെല്ലാമായതോടെ ചെലവുകുറഞ്ഞ ഭക്ഷണശീലങ്ങളിലേക്ക് മലയാളി പ്രവാസികളും തിരിച്ചൊഴുക്കു നടത്തുന്നു. ആമടങ്ങിപ്പോക്ക് രണ്ടുതലമുറമുമ്പുള്ള സ്ഥിരം ശീലമായ കഞ്ഞിയും പഴങ്കഞ്ഞിയുമടങ്ങുന്ന പ്രാതലിലേക്കും ലഞ്ചിലേക്കും ഡിന്നറിലേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക