കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ സെർവറുകളിൽ അറ്റകുറ്റപ്പണി. രാജ്യത്ത് ഓൺലൈൻ, യുപിഐ ഇടപാടുകൾ പൂർണമായി മുടങ്ങി. ഇന്നലെ ബാങ്ക് അവധി കൂടിയായിരുന്നതിനാൽ ഇടപാടുകാർ വലഞ്ഞു.
ബാങ്കുകളുടെ ഓൺലൈൻ പേയ്മെന്റ് പോർട്ടലുകളിലേക്കു പ്രവേശിക്കാൻ മിക്ക ഇടപാടുകാർക്കുമായില്ല. പ്രവേശിക്കാനായവർക്ക് ഇടപാടുകൾ നടത്താനും കഴിഞ്ഞില്ല. ബാങ്കുകളുടെ സെർവറുകളുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടതോടെ ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം ഉൾപ്പെടെയുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കാനായില്ല.
വെള്ളിയാഴ്ച രാത്രി ബാങ്കിങ് സേവന ദാതാക്കളുടെ പ്രധാന സെർവറുകളിൽ അറ്റകുറ്റപ്പണി നടക്കുമെന്നു അറിയിപ്പു നൽകിയിരുന്നു. ശനിയാഴ്ച പുലർച്ചെ പൂർത്തിയാകുമെന്നായിരുന്നു വിവരം. എന്നാൽ സാങ്കേതിക തകരാറുകൾ മൂലം ഇതു നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനായില്ലെന്നാണു വിവരം.
ഐബിഎം എൻജിനീയർമാർ പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്ന സന്ദേശം എസ്ബിഐ മുംബൈ കേന്ദ്ര ഓഫിസിൽ നിന്നു സംസ്ഥാനത്തെ ഓഫിസുകളിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ രാത്രി വൈകിയും ഈ ശ്രമം വിജയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക