ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. പ്രവാസി ലോകത്ത് നിന്നടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ പുനരാലോചനയക്ക് തയ്യാറാകുന്നത്. സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന.
ചാര്‍ട്ടേഡ് വിമാനത്തില്‍ വരാന്‍ തയ്യാറെടുക്കുന്നവര്‍ യാത്രക്ക് 48 മണിക്കൂറിന് മുന്‍പ് കോവിഡ് പരിശോധനക്ക് വിധേയമാകണം, നെഗറ്റീവാകുന്നവര്‍ക്ക് മാത്രം യാത്രാനുമതി തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.
പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വേഗത്തില്‍ തന്നെ ഉത്തരവ് തിരുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നാളെ പുതിയ ഉത്തരവ് പുറത്തിറങ്ങിയേക്കും.
പ്രവാസ ലോകത്ത് ഉയര്‍ന്നത് വ്യാപക പ്രതിഷേധം
ഈ മാസം 20 മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിന് മുമ്പുള്ള കോവിഡ് ടെസ്റ്റ് റിസൽട്ട് കരുതണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയത്. യു.എ.ഇയിൽ 300 ദിർഹം വരെ പി.സി.ആർ ടെസ്റ്റിന് ഫീസുണ്ട്. മുൻകൂട്ടി യാത്രക്കാരുടെ പേരുകൾ കൈമാറി വേണം ചാർട്ടേഡ് വിമാന അനുമതിക്ക് അപേക്ഷ സമർപ്പിക്കാൻ. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കാൻ ആഴ്ചകൾ വേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതും. അതിനാല്‍ ഈ ഉത്തരവ് വലിയ പ്രയാസം സൃഷ്ടിക്കും.
സൗദിയിലാകട്ടെ റാപ്പിഡ് ടെസ്റ്റും ആന്റിബോഡി ടെസ്റ്റും കോവിഡ് ഫലത്തിലെ കൃത്യതക്കുറവ് കാരണം പ്രോത്സാഹിപ്പിക്കുന്നില്ല. ആകെ നടക്കുന്നത് സര്‍ക്കാര്‍ സൗജന്യമായി നടത്തുന്ന പിസിആര്‍ ടെസ്റ്റാണ്. കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ട സൗദിയില്‍ ഫലം വരാന്‍ മൂന്നോ അതില്‍ കൂടുതലോ ദിവസമെടുക്കും.
നേരത്തെ അപേക്ഷിച്ചാല്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ ഒരാള്‍ക്ക് മുപ്പതിനായിരം രൂപക്ക് മുകളിലാണ് ചെലവ്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടുതലാണിത്. എക്സിറ്റ് അടിച്ചും ജോലി നഷ്ടപ്പെട്ടും രോഗികളായും നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവര്‍ക്ക് ഇത് സാധിക്കില്ല. ഫലത്തില്‍ യാത്ര മുടങ്ങുമെന്ന് പ്രവാസികള്‍ ഭയക്കുന്നുണ്ട്. നേരത്തെ കേന്ദ്രം നടപ്പിലാക്കാന്‍ ശ്രമിച്ച് പിന്മാറിയ തീരുമാനം എങ്ങിനെ സൗദിയില്‍ നടപ്പാകുമെന്നാണ് സൗദി പ്രവാസികളുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക